തിരുവനന്തപുരം: വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്നും കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് തന്നോട് മകൻ ചോദിച്ചെന്നും ഗോവിന്ദന് പറഞ്ഞു. പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്നും മകൻ പറഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് തിരിച്ച് ചോദ്യം ചോദിക്കുന്നത് നിർത്തി. കൂടുതൽ പക്വതയോടെ പെരുമാറുമെന്നും എം.വി ഗോവിന്ദന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കായി മറുപടി പറഞ്ഞു.
പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെയും ഗോവിന്ദന് ന്യായീകരിച്ചു. ആണധികാരം പ്രയോഗിക്കാതിരിക്കാനാണ് സ്ഥാനാർഥിയാക്കിയത്. സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നവർ ആണധികാരത്തിന്റെ വക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയിലും പിണറായിക്കും ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു. പരാജയകാരണം പിണറായിയുടെ ധാർഷ്ട്യമാണ്. പിണറായിയുടെ ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞു. പിണറായിയെ പ്രതിപക്ഷ നേതാവാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമർശനമുണ്ടായി. മുഷിഞ്ഞ ഷർട്ട് ഇടുന്നവരെ മാറി നിൽക്കാൻ പറയുമെന്നും സാധാരണക്കാരന് പ്രവേശിക്കാൻ കഴിയുമായിരുന്നില്ലെന്നും നേതാക്കള്‍ തുറന്നടിച്ചു. യുപിയിൽ യോഗി പന്തലിട്ടാണ് സാധാരണക്കാരെ സ്വീകരിക്കുന്നതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.


