ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ എസ്ഐടിക്ക് വലിയ വീഴ്ച. ശബരിമലയില്‍ യുവതി പ്രവേശന നീക്കം തടഞ്ഞതിലുള്ള സര്‍ക്കാരിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് തന്ത്രിയുടെ വാദം. എല്ലാ ദിവസവും ക്ഷേത്രം തുറക്കാനുളള സര്‍ക്കാര്‍ നീക്കവും താന്‍ തടഞ്ഞു. എന്നാല്‍, ശബരിമലയിലെ എല്ലാത്തിന്റെയും അവസാന വാക്ക് തന്ത്രി എന്നായിരുന്നു എസ്ഐടി കോടതിയില്‍ ഉന്നയിച്ച വാദം. സാക്ഷി മൊഴികളുണ്ടെന്നും എസ്ഐടി വാദിച്ചു. കൊള്ളയില്‍ തന്ത്രിയുടെ പങ്ക് എസ്ഐടിക്ക് തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചതിലും ദുരുദ്ദേശമെന്നും തന്ത്രി വാദം ഉയര്‍ത്തി. മന്ത്രിമാര്‍ അടക്കം വിഐപികളുമായി പോറ്റിക്കുളള ബന്ധം മറയ്ക്കാനുളള നീക്കത്തിന്റെ ഭാഗമാണ് തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ എന്നും അടക്കം എസ്ഐടിക്ക് എതിരേ ഗുരുതര ആരോപണമാണ് തന്ത്രിയുടെ കേസില്‍ പ്രതിഭാഗം ഉയര്‍ത്തിയത്. തന്ത്രിക്കെതിരെയുള്ള സാമ്പത്തിക ഇടപാടുകളില്‍ തെളിവ് ഹാജരാക്കാനോ പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തെന്ന വാദത്തിന് എസ്ഐടിക്ക് മറുപടി ഇല്ലായിരുന്നു. പാളികളില്‍ അനുജ്ഞ വേണ്ടതില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പ്രോസിക്യൂഷന്റെ ദുര്‍ബലമായ വാദങ്ങളാണ് തന്ത്രിക്ക് ജാമ്യം ലഭിക്കാന്‍ കാരണമായത്.


