വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്. കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറുന്നുവെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. അനധികൃത ഖനനത്തിനും കയ്യേറ്റങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനിന്നുവെന്നും ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. ‘ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. പരിസ്ഥിതി ലോല മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി മനുഷ്യരെയും സംരക്ഷിക്കുമെന്ന്’ വനം മന്ത്രി അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടക്കുന്നുവെന്നും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത താമസവും ഖനനവും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയക്കാർ അനധികൃത താമസത്തിന് നിയമവിരുദ്ധ സംരക്ഷണം നൽകുന്നുവെന്ന് അദ്ദേബം വിമർശിച്ചു.പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. പരിസ്ഥിതി ലോല മേഖലയില്‍ അനധികൃത ഖനനവും കയ്യേറ്റവും പാടില്ലെന്നും മന്ത്രി പറഞ്ഞു. നല്കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാക്കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.


