ലുസൈല്‍ സ്റ്റേഡിയത്തിന്റെ നീലാകാശത്ത് ഗോളും അസിസ്റ്റുമായി മിശിഹാ അവതരിച്ചപ്പോള്‍ അര്‍ജന്റീന ഫിഫ ലോകകപ്പിന്റെ ഫൈനലില്‍. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പന്തടിച്ച് കുതിച്ചത്.
പതിഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു.
പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റില്‍. ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയില്‍ കളി നിയന്ത്രിച്ചതോടെ, അര്‍ജന്റീന താരങ്ങള്‍ കാഴ്ചക്കാരായി. ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ അര്‍ജന്റീനയുടെ മറ്റൊരു മുഖമാണ് പിന്നീട് കണ്ടത്. 32ാം മിനിറ്റില്‍ ആദ്യ ഗോളുമെത്തി. അല്‍വാരസിനെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്കെടുത്തത് ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പന്ത് വലയിലെത്തിച്ച് അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരവുമായി.
11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോളാണിത്. 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധതാരങ്ങളെയെല്ലാം മറികടന്ന് വലകുലുക്കി. സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. മെസ്സി നല്കിയ എണ്ണം പറഞ്ഞ പാസ് ജൂലിയന്‍ അല്‍വാരസ് വലയില്‍ നിക്ഷേപിച്ചു. ഡി പോളും അല്‍വാരസും പവലിയനിലെത്തിയപ്പോള്‍ ഈ ടൂര്‍ണമെന്റില്‍ ആദ്യമായി ഡിബാലക്കും അവസരം ലഭിച്ചു.
35 വര്‍ഷങ്ങള്‍ക്കിപ്പുറം 2022 ഖത്തര്‍ ലോകകപ്പിലെങ്കിലും ഒരിക്കല്‍ കൂടി അര്‍ജന്റീനയുടെ ശിരസ്സില്‍ ലോക കിരീടം ചാര്‍ത്തപ്പെടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.