അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരില്‍ പിസി ജോര്‍ജിന് എതിരെ നിയമ നടപടിക്കൊരുങ്ങി ഫോര്‍ട്ട് പൊലീസ്. ചോദ്യം ചെയ്യലിനായി ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോര്‍ട്ട് പൊലീസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോര്‍ട്ട് എ സി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ ഇന്ന് തൃക്കാക്കരയിലെത്തിയ പി സി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുകയാണ്. ഇത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്നാണ് പൊലീസ് വാദം. ആരോഗ്യ പ്രശ്നം മൂലം ഹാജരാകാനാവില്ലെന്നാണ് പിസി ജോര്‍ജ് പൊലീസിനെ അറിയിച്ചത്.
ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോര്‍ജിന് ജാമ്യം നല്‍കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ആരോഗ്യപ്രശ്നം മൂലം ഹാജരാകാനാവില്ലെന്ന് അറിയിച്ച ജോര്‍ജ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ചൂണ്ടിക്കാട്ടിയാവും പൊലീസ് കോടതിയെ സമീപിക്കുക.
പിണറായിയുടേത് നാണംകെട്ട പൊലീസാണെന്നും നാല് ദിവസം അരിച്ചുപെറുക്കിയിട്ടും തന്റെ പൊടിപോലും കണ്ടെത്താനായില്ലെന്നും പരിഹസിച്ച് പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനിപ്പോള്‍ മുങ്ങിയാല്‍ ഒരു കൊല്ലം കഴിഞ്ഞാലും പിണറായിയുടെ പൊലീസിനെ എന്നെ പിടിക്കാനാവില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ശ്രമം.
ഞാന്‍ സത്യങ്ങള്‍ വിളിച്ചു പറയുന്നതും വി എസിന്റെ ആളായതുമാണ് പിണറായിയുടെ വൈരാഗ്യത്തിന്റെ കാരണം. ഞാന്‍ വിഎസിന്റെ ആളു തന്നെയാണ്. വിഎസ് പോയതിന് ശേഷം കേരളത്തില്‍ കമ്മ്യൂണിസത്തിന് പകരം സ്റ്റാലിനിസവും പിണറായിസവുമാണുള്ളത്. നിയമത്തെ ബഹുമാനിക്കുന്നതിനാലാണ് അറസ്റ്റിന് വിധേയനായത്. പിണറായിക്ക് കഴിവില്ലാത്തതിനാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് വോട്ട് ചെയ്ത് അദ്ദേഹത്തെ വിജയിപ്പിക്കണം. ഞാന്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്തിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും വ്യക്തികളുടെ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ ആ സമുദായത്തെ അപ്പാടെ അപമാനിച്ചെന്ന് വരുത്തിത്തീര്‍ത്ത് വോട്ട് തട്ടാനാണ് ഇരു മുന്നണികളുടെയും ശ്രമം.
ക്രിമിനല്‍ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ തന്റെ അറസ്റ്റ്. ഇപ്പോള്‍ മുളച്ചുപൊങ്ങിയ ചെറു പാര്‍ട്ടികള്‍ പിണറായിയുടെ ബി ടീമാണ്. സുറിയാനി വീടുകളില്‍ റോഷി അഗസ്റ്റിനും ലാറ്റിന്‍ ക്രിസ്ത്യന്‍ വീടുകളില്‍ ആന്റണി രാജുവും ഈഴവവീടുകളില്‍ മണിയാശാനും മുസ്ലിം വീടുകളില്‍ മുഹമ്മദ് റിയാസുമാണ് കയറിയിറങ്ങുന്നത്. ജോതി നോക്കിയാണ് ഇടതുപക്ഷം വോട്ട് പിടിക്കുന്നത്.
20 ദിവസമായി വിഡി സതീശന് മതതീവ്രവാദികളുടെ വോട്ട് ലക്ഷ്യമിട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. ചരിത്രത്തിലെ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് സതീശന്. 1959ല്‍ ഇഎംഎസിന്റെ സര്‍ക്കാര്‍ അങ്കമാലിയില്‍ 7 ക്രൈസ്തവരെയാണ് വെടിവെച്ചുകൊന്നത്. കമ്മ്യൂണിസ്റ്റുകാരാണ് ക്രൈസ്തവരെ പീഡിപ്പിക്കുന്നത്. മികച്ച വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ഇപ്പോള്‍ തല തിരിഞ്ഞ അവസ്ഥയിലാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താതിരിക്കാനാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയതെന്നും അത് അനുസരിക്കാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


