മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലുണ്ടായ പരാമർശങ്ങൾക്കെതിരെ രൂക്ഷമായി വിമർശിച്ച് കെ സി ജോസഫ് എംഎൽഎ. കരിപ്പൂരിലെ വിമാനാപകടത്തിന്റെയും രാജമലയിലെ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തിലും പകച്ചിരിക്കുന്ന നാട് പ്രതീക്ഷയോടെയാണ്, മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്ര സമ്മേളനം കണ്ടത്. വിവരങ്ങൾ അറിയാനും, ദുഃഖം പങ്കിടാനും, നാടിന് കരുത്തും താങ്ങും ആകേണ്ട മുഖ്യമന്ത്രി പക്ഷേ മാധ്യമപ്രവർത്തകരോട് ഉറഞ്ഞു തുള്ളുകയായിരുന്നുവെന്ന് ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങൾ തരംതാഴ്ന്നതന്നാണ്. ഉമ്മൻ ചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. വിമർശനങ്ങൾ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്നും കെ സി ജോസഫ് ഫേസ്ബുക്കിൽ പ്രതികരിച്ചു.
മുഖ്യമന്ത്രി ഇത്രയും തരംതാഴാമോ ? ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ വിമർശകൻ പോലും ‘പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ‘ ഒരു പോലെയാണെന്നു പറയില്ല. ആർദ്രതയും കാരുണ്യവുമായി ആളുകളോട് ഇടപഴകുന്ന ഉമ്മൻ ചാണ്ടിയും, ജനങ്ങളിൽ നിന്നും സ്വയം ഒറ്റപ്പെട്ടു ആർക്കും പ്രാപ്യനല്ലാത്ത പിണറായിയും തമ്മിൽ എന്ത് താരതമ്യം? ദീർഘവീക്ഷണത്തോടെ വികസനോന്മുഖമായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ ഓഫീസും, വികസനം ‘കൺസൾട്ടൻസിയുടെ’അഴിമതിയിൽ മുക്കിയ പിണറായി വിജയൻ്റെ ഓഫീസുമായി എന്ത് സാമ്യം? ആർക്കും അടുത്ത് ചെന്ന് ആവലാതി പറയാൻ കഴിയുന്ന ഉമ്മൻ ചാണ്ടിയും, ഭരണകക്ഷി എംഎൽഎമാർ പോലും കാണാൻ ഭയപ്പെടുന്ന പിണറായി വിജയനും തമ്മിലെന്ത് പൊരുത്തം എന്നും കെ സി ജോസഫ് ചോദിച്ചു.
മടിയിൽ ഭാരമുള്ളത് കൊണ്ട് വഴിയിൽ നല്ല ഭയമുണ്ടെന്ന് മനസിലായി. ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷ നേതാവിനോട് കാണിക്കേണ്ട ആദരവ് പോകട്ടേ, പരിഗണന പോലും നൽകാതെ അദ്ദേഹത്തെ പരിഹസിക്കുന്ന മുഖ്യ മന്ത്രിയുടെ നിലപാടിൽ അത്ഭുതമില്ല. പഠിച്ചതല്ലേ പാടൂ. പത്ര സമ്മേളനത്തിൽ അനവസരത്തിൽ മുൻ മുഖ്യമന്ത്രിയെ അപകീർത്തി പെടുത്താൻ വിലകുറഞ്ഞ പരാമർശങ്ങൾ നടത്തിയ മുഖ്യമന്ത്രിയോട് സഹതപിക്കുന്നു. ഓല പാമ്പിനെ കാണിച്ചു ആരെയും പേടിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.