ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന വാക്യം ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് ‘ എന്നതായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ്ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടി കൂടായ്മ തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.
തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടില്‍ 1855 ഓഗസ്റ്റ് മാസം 28ന് മാടനാശാന്റെയും കുട്ടിയമ്മയുടേയും മകനായി ജനനം. സംസ്കൃത അദ്ധ്യാപകനായ അച്ഛന്റെയും ആയുര്‍വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായ അമ്മാവന് കൃഷ്ണന് വൈദ്യരുടേയും ശിക്ഷണത്തിലായിരുന്നു ബാല്യം.നന്നെ ചെറുപ്പത്തില്‍ തന്നെ സിദ്ധരൂപം, ബാല പ്രബോധനം, അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം സ്വായത്തമാക്കി.
ഉപരിപഠനത്തില്‍ അലങ്കാരം തര്‍ക്കം, വേദാന്തം, വ്യാകരണം തുടങ്ങിശാസ്ത്ര വിഷയങ്ങളിലേക്ക് അദ്ധ്യായനം നീണ്ടു പോയി. 27-ാം വയസ്സില്‍ സംസ്കൃത ഭാഷാ പദ്യ സാഹിത്യം, നാടകം, സാഹിത്യവിമര്‍ശനം, തര്‍ക്കശാസ്ത്രം എന്നിവ അഭ്യസിച്ച് തിരിച്ച് ഗ്രാമത്തില്‍ എത്തി അവിടെ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ തുടങ്ങി.
പിന്നീട് ചട്ടമ്പിസ്വാമി ആത്മമിത്രമായി. സത്യാന്വേഷണത്തോടുള്ള തൃഷ്ണയില്‍ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അവിടെ ഗുരുദേവന് ശിവപ്രതിഷ്ഠ നടത്തി. സവര്‍ണ മേധാവിത്വത്തോടുള്ള തുറന്ന വെല്ലുവിളിയായിരുന്നു അത്. എതിര്‍ത്തവരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ഗുരുദേവന് പറഞ്ഞത്.
അരുവിപുറം ക്ഷേത്രത്തില്‍ ഇങ്ങനെ ആലേഖനം ചെയ്തു. ‘ജാതിഭേദം മതദ്വേഷം – ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന – മാതൃകാ സ്ഥാനമാണിത്’.
1904 ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയില്‍ ആശ്രമം സ്ഥാപിച്ചു. വര്‍ക്കലയില്‍ സംസ്കൃത വിദ്യാലയം സ്ഥാപിച്ചു. 1913-ല്‍ ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു.
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെയാണന്നും അതുകൊണ്ട് മതം പല തല്ല ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്.
ശ്രീനാരായണ ഗുരു ഒരു കവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യരൂപത്തിലുള്ളതാണ്. ദര്‍ശനമാല തുടങ്ങി സംസ്കൃതത്തിലും ആത്മോപദേശ ശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികള്‍ അദ്ദേഹത്തിന്റെ തായിട്ടുണ്ട്. ശ്രീനാരായണ ഗുരു രചിച്ച ഒരു പ്രാര്‍ത്ഥനാ ഗീതമാണ് ‘ദൈവദശകം. ഏതാണ്ട് നൂറോളം ഭാഷകളില്‍ ഈ പ്രാത്ഥനാ ഗീതം മൊഴി മാറ്റം ചെയ്തു കഴിഞ്ഞു.
അദ്വൈത ദര്‍ശനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങള്‍ ചേര്‍ന്നതാണ് ദൈവദശകം. പരമാത്മാവാകുന്ന തോണിയും ആ തോണിയിലെ നാവികനായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിടാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള അപേക്ഷയോടു കൂടി യാണ് ഈ പ്രാര്‍ത്ഥനാഗീതം അവസാനിക്കുന്നത് സര്‍വര്‍ക്കും സൗഖ്യം നല്‍കണമെന്ന വരികളോടെയാണ്.
1928 സെപ്റ്റംബര്‍ 20-നാണ് (കന്നിമാസം 5-ാം തീയതി ) ഗുരുദേവന് ഭക്തരുടെ മുമ്പില്‍ ധ്യാനത്തോടെ ഇഹലോകവാസം വെടിഞ്ഞു. ഭൗതിക ശരീരം ശിവഗിരി മഠം വളപ്പില്‍ സമാധിയിരുത്തി.
ഭാരതത്തില്‍ ജീവിച്ചിരുന്ന പരമഹംസന്മാരില്‍ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മാറ്റൊരാളുമില്ലന്നും, ഗുവിനേക്കാള് ആത്മീയ ജ്ജാനം കൈവന്ന ആരേയും ലോക സഞ്ചാരത്തിനിടയില്‍ ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്നും രവീന്ദ്രനാഥ ടാഗോര്‍ പറയുകയുണ്ടായി.
‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്നരുള് ചെയ്ത ശ്രീനാരായണ ഗുരുവിന് രാഷ്ട്രദീപം ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്