മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഉത്തർപ്രദേശിൽ ഇന്ന് ആറ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം ജില്ലകളിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ബുലന്ദ്ഷഹർ, ബറൈച്ച്, മീററ്റ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ സംഘർഷ സ്ഥിതി തുടരുകയാണ്. മീററ്റിൽ പൊലീസ് സ്റ്റേഷൻ കത്തിച്ചു. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. കർശന നടപടിയുണ്ടാകുമെന്ന് യുപി ഡിജിപി വീണ്ടും മുന്നറിയിപ്പ് നല്കി.
ഉത്തർപ്രദേശിൽ ഇന്നലെ ലക്നൗവിലെ അക്രമങ്ങളിൽ ഒരാൾ വെടിയേറ്റ് മരിച്ചിരുന്നു. ഇന്ന് വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പ്രതിഷേധങ്ങൾക്ക് ആഹ്വാനമുണ്ടായിരുന്നു. പ്രതിഷേധം പല നഗരങ്ങളിലും അക്രമാസക്തമായി. മീററ്റിൽ രാവിലെ മുതൽ സംഘർഷവാസ്ഥയായിരുന്നു. അലിഗഢിലും മീററ്റിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മീററ്റിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിനെ എത്തിച്ചു.
ബുലന്ത് ഷഹറിൽ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ബഹൈച്ചിലും പൊലീസ് പ്രതിഷേധക്കാരെ വിരട്ടി ഓടിച്ചു. ഫിറോസാബാദിൽ വ്യാപക അക്രമം നടന്നു. ബസുകൾ ഉൾപ്പടെ വാഹനങ്ങൾ കത്തിച്ചു. ഹാപൂരിലും പ്രതിഷേധം അക്രമാസക്തായി. പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവച്ചു. കണ്ണീർവാതരം പ്രയോഗിച്ചു. പലയിടത്തും പൊലീസ് വാഹനങ്ങൾ കത്തിച്ചു. ഗാസിയാബാദിൽ ഏറെ നേരം നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് പ്രകടനക്കാർ പിരിഞ്ഞുപോയത്.