കൊല്ലം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി ഉച്ചയൂണ് നല്‍കിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്. ആര്‍എസ്എസ് ആസ്ഥാനം ഉള്‍പ്പെടുന്ന നാഗ്പുര്‍ മണ്ഡലത്തിന്റെ പ്രതിനിധിയും ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള ആളാണ് ഗഡ്കരി. കുടുംബവുമൊത്ത് തീര്‍ത്തും സ്വകാര്യ സന്ദര്‍ശനത്തിനായി കോവളത്തും കന്യാകുമാരിയിലും വന്നതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പ്രേമചന്ദ്രന് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രവൃത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിനു യോജിച്ചതാണോയെന്നു വ്യക്തമാക്കണം. ഗഡ്കരിയെ സല്‍ക്കരിച്ച പിണറായിക്ക് എങ്ങനെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെ കുറ്റം പറയാനാവുകയെന്നും പ്രേമചന്ദ്രന് ചോദിച്ചു.
പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും പ്രേമചന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു ഇത്. ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശ് ജാവഡേക്കര്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ നേതാവാണ്. മുഖ്യമന്ത്രി പറയുന്നത് താന്‍ പലതവണ ജാവഡേക്കറെ കണ്ടു എന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത് എന്തിനാണെന്നു പൊതുസമൂഹത്തിനു മുന്നില്‍ പറയണം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ്, എക്സാലോജിക്, എസ്എന്‍സി ലാവ്ലിന്, സ്വര്‍ണക്കള്ളക്കടത്ത് കേസുകള്‍ ഇല്ലാതാക്കുന്നതിനു പകരം തൃശൂര്‍, തിരുവനന്തപുരം സീറ്റുകളില്‍ ബിജെപിക്ക് പിന്തുണ നല്‍കാനുള്ള അടവു നയത്തിന്റെയും ‘ഡീല്‍’ ഉറപ്പിക്കലിന്റെയും ഭാഗമായിരുന്നു ജാവഡേക്കറുമായുള്ള ചര്‍ച്ച എന്നും പ്രേമചന്ദ്രന് ആരോപിച്ചു.