കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ എന്‍സിപി പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പരിഗണനയിൽ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിക്കാണ് പ്രഥമ പരിഗണന. ഇതിനൊപ്പം പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന നിർദ്ദേശവുമായി കോൺഗ്രസും രംഗത്തെത്തിയതോടെ പാലാ യു ഡി എഫിന് കീറാമുട്ടിയാവും. 1965 മുതല്‍ പാലാമണ്ഡലത്തെ പ്രതിനിധികരിച്ചത് കെ എംമാണിയാണ്. പതിമൂന്ന് തവണയാണ് കെഎം മാണി പാലായില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മാണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യണമെന്ന നിലപാടിലാണ് ജോസ് കെ മാണി. പാലാ മണ്ഡലത്തില്‍ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാല മണ്ഡലവുമായുമായുള്ള വൈകാരിക ബന്ധം നിലനിര്‍ത്തിയാണ് ജോസ് കെ മാണി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. പാർട്ടിയിൽ എതിർപ്പ് ഉണ്ടാകാനാടിയില്ലെന്നു പ്രതീക്ഷയിലാണ് ജോസ്. നിഷ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ജോസഫ് ഗ്രൂപ്പ് കാലുവാരുമോയെന്ന ആശങ്കയും മാണി ഗ്രൂപ്പിനുണ്ട്.
പാല തോൽക്കുക കോൺഗ്രസിന് ചിന്തിക്കാൻ പോലും കഴിയില്ല. കേരള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയെ ആണ് കോൺഗ്രസ് ഭയക്കുന്നത്. ചെയര്മാന് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ് എടുക്കുന്ന നിലപാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും.
പാലാ ഉപതെരഞ്ഞടുപ്പ് ജയിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. കാണുന്നത്. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് സീറ്റ് പിടിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5000ത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അത് മറികടക്കാൻ എൽ ഡി എഫിനാവും എന്നാണ് സി പി എം വിലയിരുത്തൽ. ഇക്കുറിയും എന്‍സിപിയുടെ മാണി സി കാപ്പൻ തന്നെയാണ് സ്ഥാനാര്‍ത്ഥി. മാണി സി കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിന് എല്‍ഡിഎഫ് ഉടൻ അംഗീകാരം നല്‍കും കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റില്‍ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു. ഓരോ പ്രാവശ്യവും മാണിയുടെ ലീഡ് കുറക്കാൻ മാണി സി കാപ്പന് കഴിഞ്ഞിരുന്നു. നിലവിലെ 5000 വോട്ടിനെയും മറികടക്കാൻ എൽ ഡി എഫിനാകുമെന്ന് സി പി എം നേത്യത്വം പറയുന്നു. മാണി ഗ്രൂപ്പിലെ പടലപിണക്കവും കുടുംബാധിപത്യവും മുതലാക്കാനുറച്ച് തന്നെയാവും എൽ ഡി എഫ് ഇക്കുറി അങ്കത്തിനിറങ്ങുക.