സിപിഎം സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് നൂറിന്റെ നിറവില്‍. ബാര്‍ട്ടണ്‍ഹില്ലില്‍ മകന് വി.എ.അരുണ്‍ കുമാറിന്റെ ‘വേലിക്കകത്ത്’ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിലാണ് വിഎസ്. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നായിരുന്നു വിഎസിന്റെ ജനനം. പിന്നോക്ക കുടുംബത്തില്‍ ജനിച്ച് കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്ടപ്പെട്ട്, ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തൊഴില്‍ തേടേണ്ടി വന്നകാലം മുതല്‍ വി.എസ്. പോരാടുകയായിരുന്നു.
അച്യുതാനന്ദന് നാല് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. നാട്ടില്‍ തന്നെ ആദ്യം വസൂരി ബാധിച്ചത് മാതാവ് അക്കമ്മയ്ക്കാണ്. വസൂരി അക്കമ്മയെ കൊണ്ടുപോയി. കുട്ടികള്‍ നാലുപേരും പിന്നെ അപ്പച്ചിയുടെ മേല്നോട്ടത്തിലായി. വസൂരിയെ അതിജീവിച്ച കുട്ടികള്‍ക്കു സങ്കടങ്ങളും ആധികളും പിന്നെയും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അച്യുതാനന്ദന് 11 വയസായപ്പോള്‍ അച്ഛന് ശങ്കരന് മരിച്ചു. പിന്നെ, കുട്ടികള്‍ സ്കൂളില്‍ പോയില്ല. തയ്യല്‍ക്കട നടത്തിയിരുന്ന ജ്യേഷ്ഠന് ഗംഗാധരന്റെ ഒപ്പം കൂടി അച്യുതാനന്ദന്. പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി നോക്കി. അക്ഷരാര്‍ത്ഥത്തില്‍ പോരാട്ടങ്ങളുടെ തുടക്കമായിരുന്നു അത്. 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ ആലപ്പുഴ ആസ്പിന്‍വാള്‍ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. സഖാവ് പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തേക്ക് കൊണ്ടുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും സജീവമായി പങ്കെടുത്തു. സര് സി.പി.രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യചുമതലക്കാരനായി. പുന്നപ്ര വയലാര്‍ സമരത്തിനു പിന്നാലെ പൂഞ്ഞാറില്‍ നിന്ന് വി.എസ് അറസ്റ്റിലായി. പൂഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലും പാലാ ഔട്ട് പോസ്റ്റിലും വച്ചുണ്ടായ കൊടിയ മര്‍ദനങ്ങള്‍ക്കൊടുവില്‍ മരിച്ചെന്നു കരുതി പൊലീസ് ഉപേക്ഷിച്ചു പോയതാണ് വിഎസിനെ. എന്നാല്‍ ആ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് പോരാട്ട വീര്യത്തോടെ അദ്ദേഹം ഉയര്‍ത്തെഴുന്നേറ്റു. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒമ്പതു പേരില്‍ ഒരാളാണ് വി.എസ്.
1980-92 കാലഘട്ടത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മേയ് 18ന് കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരിസ്ഥിതി പ്രശ്നങ്ങളിലും ജനകീയ വിഷയങ്ങളിലും എന്തിന് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയും വി.എസ്. നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. നിലപാടുകളുടെ പേരില്‍ വെട്ടിനിരത്തല്‍ വീരനെന്നും വികസന വിരോധിയെന്നുമൊക്കെയുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നപ്പോഴും അദ്ദേഹത്തിന് ചാഞ്ചല്യമുണ്ടായില്ല. സിപിഐ കേന്ദ്രസമിതിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ്.അച്യുതാനന്ദന്. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും വി.എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തില്‍ ആവേശം ജനിപ്പിക്കുന്ന വിസ്മയമാണ്.
മുമ്പത്തെപ്പോലെ ആരോഗ്യവാനല്ലെങ്കിലും നൂറാം വയസിലേക്ക് കടക്കുന്ന വിഎസ് അച്യുതാനന്ദന് തിരുവനന്തപുരത്തെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്ന് ഭാര്യ കെ വസുമതി. കാര്യങ്ങളെല്ലാം അറിയുന്നുണ്ട്. പഴയ ചിട്ടകള്‍ എല്ലാം തുടരാന്‍ ഇപ്പോള്‍ അനാരോഗ്യം അനുവദിക്കുന്നില്ല, പക്ഷെ വേണ്ടതെല്ലാം ചെയ്തുകൊടുക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും വസുമതി പറഞ്ഞു.
ടിവി വാര്‍ത്തയും മറ്റു പരിപാടികളുമൊക്കെ കാണും. കുട്ടികളുടെ പാട്ട് പരിപാടി അദ്ദേഹത്തിന് വലിയ ഇഷ്ടമാമെന്നും വലിയ സന്തോഷത്തോടെയാണ് അത് കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ കഴിയുന്നത് കഠിനമാണെന്ന് മുമ്പ് ഡോക്ടര്‍മാര്‍ വിശ്രമം നിര്ദേശിച്ചപ്പോഴൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നെ ഇപ്പോള്‍ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സഖാവിന് അറിയാം. അതുകൊണ്ട് പുതിയ ചിട്ടകളുമായി അദ്ദേഹം പൂര്‍ണമായും ഒത്തുപോകുന്നുണ്ടെന്നും വസുമതി. ‘അതിരാവിലെ ഉണരുന്ന ശീലമായിരുന്നു മുമ്പ്. ഇപ്പോള്‍ അത്ര നേരത്തെ ഉണരില്ല. ഉണര്‍ന്നുകഴിഞ്ഞ് കുളി, മേലുകഴുകല് എന്നിവയ്ക്ക് മകന് അരുണ്‍കുമാര്‍ സഹായിക്കും. പ്രാതലിന് ശേഷം വീടിന്റെ ഉമ്മറത്ത് കസേരയില്‍ ഇരിക്കും. മുന്നില്‍ മരത്തണലാണ്. ആളുകള്‍ റോഡിലൂടെ പോകുന്നത് കാണും. ഞങ്ങള്‍ ആരെങ്കിലും പത്രം വായിച്ചു കൊടുക്കും. വൈകിട്ടും ഇങ്ങനെ കുറച്ചു സമയം ഇരിക്കും. ഈ ഇരിപ്പാണ് വിഎസിന് പുറം ലോകവുമായുള്ള ബന്ധം’, വസുമതി കൂട്ടിച്ചേര്‍ത്തു.