കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്ഥാനാർഥി ആരെന്നത് വിഷയമല്ലെന്ന് കെ.കെ. രമ എംഎല്‍എ. വടകരയില്‍ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്നും ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് ചർച്ചയെന്നും രമ കൂട്ടിച്ചേർത്തു.പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയതിനു പിന്നാലെ തൃശൂരില്‍ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തോട് പ്രതികരിക്കുകയായിരുന്നു രമ.
ആര് സ്ഥാനാർഥിയായാലും മുഴച്ചുനില്‍ക്കുന്ന കുറച്ചു വിഷയങ്ങളുണ്ട്. ഒന്ന് ഫാസിസത്തിനെതിരായ പോരാട്ടമാണ്. അത് ബിജെപിക്കും മോദി സർക്കാരിനുമെതിരായ ശക്തമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളുമാണ് വേണ്ടത്.
മറ്റൊന്ന് കേരളത്തിലെ സർക്കാരിന്റെ ജനവിരുദ്ധമായ നിലപാടുകളും അവരുടെ ഫാസിസ്റ്റ് സമീപനവുമാണ് ഏറ്റവും പ്രധാനമായി ചർച്ചചെയ്യുന്നത്. മറ്റൊരു വിഷയം ടി.പി കേസിലെ പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷകിട്ടുകയും സിപിഎമ്മിന്റെ പങ്ക് കൂടുതല്‍ കൂടുതല്‍ തെളിയുകയും ചെയ്യുന്ന സാഹചര്യമാണെന്നും രമ കൂട്ടിച്ചേർത്തു.
മുരളീധരൻ തൃശൂരിലേക്ക് പോകുകയാണെങ്കില്‍ ബിജെപിക്ക് അത് ശക്തമായ മറുപടിയാണ്. സുരേഷ് ഗോപിക്കെതിരെ മികച്ച വിജയം നേടാൻ മുരളിക്ക് കഴിയും. വടകരയില്‍ ഷാഫി എത്തിയാലും മികച്ച പോരാട്ടമായിരിക്കും. സിപിഎം കെ.കെ. ശൈലജയെ വടകരയില്‍ കരുവാക്കുകയായിരുന്നുവെന്നും കെ.കെ. രമ പറഞ്ഞു.