ഇന്‍ഡ്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുശോചിച്ചു. ‘ഇന്‍ഡ്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും കേരളത്തില്‍ ഏറ്റവുമധികം മഹലുകളുടെ ‘ഖാദി’ സ്ഥാനം അലങ്കരിച്ച മനുഷ്യസ്നേഹിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദു:ഖകരമാണ്. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാര്‍ദത്തോടുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരത്തിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹം”. ഗവര് ണര് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങള്‍ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന് അനുശോചിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു ഹൈദരലി തങ്ങളെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാര്‍ദ്ദപരമായി ഇടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരള പൊതുമണ്ഡലത്തിന് നഷ്ടമാണ്. കുടുംബത്തിന്റെയും അനുയായികളുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
സമുദായ നേതാവായും പാര്‍ട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്. എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ് അദ്ദേഹം. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹം യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അതീവതാത്പര്യം കാട്ടിയ അദ്ദേഹം തനിക്ക് സഹോദര തുല്യനായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. തങ്ങളുമായി തനിക്ക് ദീര്‍ഘവര്‍ഷത്തെ ആത്മബന്ധമാണുള്ളത്. മതേതരമുഖമായിരുന്നു തങ്ങളുടേത്. നിരാലംബരോട് തങ്ങള്‍ കാണിച്ച കാരുണ്യവും സ്നേഹവും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സവിശേഷത തുറന്ന് കാട്ടുന്നതാണ്. കഷ്ടതകളും ദുരിതങ്ങളുമായി പാണക്കാട് തറവാട്ടിലെത്തുന്ന നിസ്സഹായരായ മനുഷ്യരെ സഹായിക്കുന്നതില്‍ അദ്ദേഹം കാട്ടിയ താല്‍പ്പര്യം എടുത്തുപറയേണ്ടതാണ്.മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷത്തിന് ഒരു പോറല്‍പോലും ഏല്‍ക്കാതിരുന്നതില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടുന്ന പാണക്കാട് തറവാടിന്റെ പങ്ക് വളരെ വലുതാണ്. സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ തങ്ങള്‍ നാട്യങ്ങളില്ലാതെ ജനകള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ച നേതാവാണ്. വര്‍ഗീയ ശക്തികളെ എന്നും അദ്ദേഹം അകറ്റി നിര്‍ത്തി.സത്യസന്ധത അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. രാഷ്ട്രീയ മത ചിന്തകള്‍ക്കതീതമായി സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു.കേരള രാഷ്ട്രീയത്തിലെ വിസ്മയമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. സമുദായാചാര്യന്‍ എങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരവ് നേടി. യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം യുഡിഎഫിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണ്. തങ്ങളോടുള്ള ആദരസൂചകമായി കെപിസിസി മാര്‍ച്ച് 7ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായും സുധാകരന് പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന് അനുശോചിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം അത്യന്തം വേദനാജനകമാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന വ്യക്തിത്വമെന്ന നിലയില്‍ അടുത്ത സൗഹൃദം എല്ലാവരുമായും പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം. പക്വമായ നിലപാടുകളും മിതത്വം നിറഞ്ഞ ഭാഷയുമായി ഏവരുടെയും ബഹുമാനം പിടിച്ചുപറ്റുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ വലിയ നഷ്ടം സൃഷ്ടിക്കും. ആദരവോടെ അനുശോചനങ്ങള്‍ നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സഹകരണം , രജിസ്ട്രേഷന് മന്ത്രി വി. എന്‍. വാസവന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായ അദ്ദേഹം കാല് നൂറ്റാണ്ടോളം ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ആത്മീയ അടിത്തറയുള്ള പാണക്കാട് കുടുംബത്തിലെ മുന്‍ഗാമികളെ പോലെ ജനങ്ങള്‍ക്കിടയില്‍ സജീവമായി നിലകൊണ്ടു . മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തിയപ്പോള് സ്വീകരിച്ച നിലപാടുകള്‍ അവധാനതയോടുള്ളതായിരുന്നു. പല നിര്‍ണായക തീരുമാനങ്ങളും സ്വീകരിക്കുമ്പോള്‍ അണികളുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങളും വിലയിരുത്തി. സൗഹൃദങ്ങള്‍ക്ക് രാഷ്ട്രീയതീതമായ മാനങ്ങള്‍ കല്പ്പിച്ചിരുന്നു വെന്ന് മന്ത്രി വി.എന്‍. വാസവന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ അണികള്‍, നേതാക്കള്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
മതേതരകേരളത്തിന്റെ വഴിവിളക്കായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് രമേശ് ചെന്നിത്തല ഒരു അനുശോചനസന്ദേശത്തിൽ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. ഇന്ത്യന്‍ യൂണിയന് മുസ്ളീം ലീഗിന്റെ അധ്യക്ഷന്‍ എന്ന നിലയിലും, കേരളത്തിന്റെ സമുന്നതനായ ജനകീയ നേതാവെന്ന നിലയിലും അദ്ദേഹം നമ്മുടെ സമൂഹത്തിന് നല്കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാനും അവരുടെ പ്രശ്നങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കും പരിഹാരം കാണാനും അസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. തങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു. ഞാന്‍ പ്രതിപക്ഷ നേതാവും യു ഡി എഫ് ചെയര്‍മാനുമായിരുന്ന കാലത്ത് അദ്ദേഹം എനിക്ക് നല്കിയ പിന്തുണയും സഹകരണവും വിലമതിക്കാനാകാത്തതായിരുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ ഏത് പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴും പാണക്കാട് ചെന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചുകഴിഞ്ഞാല്‍ പരിഹാരമാര്‍ഗങ്ങള്‍ തെളിയുമായിരുന്നു. യു ഡി എഫ് ചെയര്‍മാനായി പ്രവര്‍ത്തിച്ച കാലത്ത് എന്റെ കരുത്തും, ശക്തിയും ഹൈദരലി തങ്ങളായിരുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ വക്താവായിരിക്കുമ്പോഴും സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗം മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും, അവര്‍ക്കുവേണ്ടി നിലകൊള്ളാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. മതേതര കേരളത്തിന്റെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുമ്പോഴും മറ്റെല്ലാ രാഷ്ട്രീയ നേതാക്കളെയും സമഭാവനയോടെ ദര്‍ശിക്കുവാന്‍ അദ്ദേഹത്തിനായി. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് എന്നതിലുപരി ഒരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനംകൊണ്ട് പൊതു സമൂഹത്തിന്റെ ആദരവ് നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തിന് വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിന്റെ അകാല വിയോഗത്തില്‍ സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായി മന്ത്രി അറിയിച്ചു.
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭയാണ് അസ്തമിച്ചതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി എം.പി. സ്വന്തം പ്രവര്‍ത്തന ശൈലിയിലൂടെ എല്ലാവരുടെയും സ്നേഹവും ആദരവും നേടിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ-മത-ആത്മീയ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന ശൂന്യത പ്രതിക്ഷകള്‍ക്ക് അപ്പുറമായിരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. അദ്ദേഹത്തിത്തിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ തീരാ ദുഃഖത്തില്‍ പങ്കു ചേരുന്നു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ജല വിഭവ മന്ത്രി അനുശോചിച്ചു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് മതേതര സമൂഹത്തിന് നികത്താനാകാത്ത നഷ്ടം ആണ്. മുസ്ലിം ലീഗിന്റെ നേതൃ സ്ഥാനത്തോടൊപ്പം ആത്മീയ സംഘടനകളുടെ നേതൃ സ്ഥാനവും ഒരുമിച്ച് കൊണ്ടു പോകാന്‍ അദ്ദേഹത്തിന് സാധിച്ചു. കേരളത്തില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച മികവ് ആദരവോടെ അണ് നോക്കി കണ്ടിട്ടുള്ളത്. കേരള കോണ്‍ഗ്രസ്സുമായും കെ. എം. മാണി സാറുമായും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങള്‍ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും കര്‍മ മേഖല വ്യാപിച്ചിരുന്നു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ വേദനിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നതായി മന്ത്രി റോഷി അഗസ്റ്റിന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനും മതപണ്ഡിതനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് അനുശോചിച്ചു. പാണക്കാട് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണ്. സമൂഹത്തില്‍ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മത-രാഷ്ട്രീയത്തിനുമപ്പുറം മുഴുവന്‍ കേരളത്തിന്റെയും ആദരവ് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്തോമസ് അനുശോചനം അറിയിച്ചു. രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണെന്നും ഉല്ലാസ് തോമസ് അനുശോചിച്ചു.
UPDATING………