പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്പി കാനായി കുഞ്ഞിരാമന്. ശില്പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്കാരം സ്വീകരിക്കില്ലെന്ന് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാമന് വ്യക്തമാക്കി.
സംസ്ഥാനത്ത് ശില്പങ്ങള് അവഗണിക്കപ്പെടുകയാണെന്നും ശില്പങ്ങള് സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്നും കാനായി കുറ്റപ്പെടുത്തി. ശംഖുമുഖത്തെ ‘സമുദ്രകന്യക’ ശില്‍പ്പത്തിന് സമീപം ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്പത്തിന്റെ മഹിമ കെടുത്തി. ഇതിലുള്ള പരാതി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടും നടപടിയായില്ലെന്ന് കാനായി ആരോപിച്ചു.
പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. എം.ടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്കാരം. ഓംചേരി എന്‍.എന്‍ പിള്ള, ടി മാധവ മേനോന്, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്കാരത്തിനും അര്‍ഹരായി.
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണു നല്‍കുന്നത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്കാരങ്ങള്‍ അനുവദിക്കണമെങ്കില്‍ ആകെ പുരസ്കാരങ്ങളുടെ എണ്ണം ഒരു വര്‍ഷത്തില്‍ പത്തില്‍ അധികരിക്കാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
കേരള പുരസ്കാരത്തിന്റെ ഭാഗമായി ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതല്ലെന്നും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്, ടി.കെ.എ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്. ആകെ പുരസ്കാരങ്ങളുടെ എണ്ണം പത്തില്‍ അധികരിക്കാന്‍ പാടില്ല എന്ന നിബന്ധന അനുസരിച്ച് പത്ത് പുരസ്കാരങ്ങള്‍ക്കാണ് സമിതി ശുപാര്‍ശ സമര്‍പ്പിച്ചിരുന്നത്.