ന്യൂ ഡൽഹി: വനിതാ സംവരണ ബിൽ പാസാകുന്നതോടെ രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് മുന്നോടിയായി കരട് ബില്ലിന്റെ പകർപ്പ് എംപിമാർക്ക് കേന്ദ്രസർക്കാർ കൈമാറി. പുതിയ നിർദേശങ്ങൾ പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 സീറ്റുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 35 സീറ്റുകളുമാണ് ലോക്സഭയിൽ വർധിപ്പിക്കുക. നിലവിൽ 543 സീറ്റുകളാണ് ലോക്സഭയിലുള്ളത്.
മണ്ഡല പുനർവിഭജനത്തിനായി പ്രത്യേക ഡീലിമിറ്റേഷൻ കമ്മിറ്റിയെ രൂപീകരിക്കുമെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. ഏപ്രിൽ 16, 17, 18 തീയതികളിൽ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ പാർലമെന്റിൽ നടക്കും. മൂന്ന് ദിവസം നീളുന്ന ഈ ചർച്ചകൾക്ക് ശേഷമായിരിക്കും ബിൽ പാസാക്കുന്ന നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുക.അതേസമയം, കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംവരണത്തെ എതിർക്കുന്നില്ലെങ്കിലും, തിടുക്കപ്പെട്ട് മണ്ഡല പുനർനിർണയം നടത്തി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോടാണ് വിയോജിപ്പെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കിക്കൂടാ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം.
സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട അവ്യക്തതകൾ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ, മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നത് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. വിഷയത്തിൽ ഒരു സർവകക്ഷി യോഗം വിളിച്ച് പ്രതിപക്ഷത്തിന്റെ കൂടി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ ബിൽ പാസാക്കാവൂ എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, സർക്കാർ ഇതിന് തയ്യാറായിട്ടില്ല.


