തമിഴ്നാട്: വൃദ്ധ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുട്ടണിയിലാണ് സംഭവം. സംഭവത്തിൽ 28കാരനായ രഞ്ജിത് കുമാറിനെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. രഞ്ജിത് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.
തിരുട്ടണിയിലെ ഭാരതീയാര്‍ സ്ട്രീറ്റിലാണ് 68കാരനായ സഞ്ജീവ് റെഡ്ഡിയും ഭാര്യ മാലയും താമസിച്ചിരുന്നത്. കുറേ വര്‍ഷങ്ങളായി ചിട്ടി നടത്തിപ്പുകാരനാണ് സഞ്ജീവ് റെഡ്ഡി. രഞ്ജിത്ത് സഞ്ജീവ് റെഡ്ഡിയുടെ ബന്ധുവും ചിട്ടി നടത്തിപ്പില്‍ സഹായിയുമാണ്. ജൂലൈ 29ന് സഹോദരന് റെഡ്ഡിയെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഇയാൾ റെഡ്ഡിയുടെ വീട്ടില്‍ നേരിട്ടെത്തി. വീട് പൂട്ടിയിട്ടതുകണ്ട് സംശയം തോന്നി അയല്‍വാസികളുടെ സഹായത്തോടെ പൂട്ടുപൊളിച്ച് വീടിനുള്ളില്‍ പ്രവേശിച്ചു. അലമാരയിലെ പണവും സ്വര്‍ണവും മോഷണം പോയെന്ന് കണ്ടെത്തി. തുടര്‍ന്ന് സഹോദരന് പൊലീസിനെ സമീപിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും പരിശോധിച്ചതോടെയാണ് പ്രതി രഞ്ജിത്ത് ആണെന്ന് തെളിഞ്ഞത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തനിക്ക് പണത്തിന് അത്യാവശ്യം ഉണ്ടായിരുന്നുവെന്നും വിമല്‍ രാജ്, റോബര്‍ട്ട് എന്നീ സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് കൊലപ്പെടുത്തിയെന്നും ഇയാൾ സമ്മതിച്ചു.
പുത്തൂരിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞാണ് ദമ്പതികളെ രഞ്ജിത്ത് കാറില്‍ കയറ്റിക്കൊണ്ടുപോയത്. വിജനമായ പ്രദേശത്തുവെച്ച് രഞ്ജിത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ ദമ്പതികളെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. അതിനുശേഷമാണ് റെഡ്ഡിയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും മോഷ്ടിച്ചതെന്നു പോലീസ് പറഞ്ഞു.


