ലഖ്നോ: ഉത്തര്‍പ്രദേശിലെ ബിജ്നോറില് ഭാര്യയുമായി വഴിക്കിട്ട ദേഷ്യത്തിൽ പിതാവ് എട്ടുമാസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ച് കൊന്നു. കുഞ്ഞ് മരിക്കുന്നതുവരെ ഇയാൾ കുഞ്ഞിനെ തറയിലടിച്ചതായി ആണ് ഭാര്യ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
ജൂലൈ 31നാണ് സംഭവം നടന്നത്. മണ്ഡാവാലി പൊലീസ് സ്റ്റേഷന് പരിധിയിലെ രഹത്പുര് ഖുര്‍ദില്‍ ആണ് ദാരുണമായ സംഭവം നടക്കുന്നത്. ഒന്നരവര്‍ഷം മുമ്പായിരുന്നു മുഹമ്മദ് നസിമിന്റെയും മഹ്താബ് ജഹന്റെയും വിവാഹം. ഇവര്‍ക്ക് എട്ടുമാസം പ്രായമായ മകളുമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു.
സംഭവ ദിവസം നസിമുമായി വഴക്ക് ഉണ്ടായി തുടര്‍ന്ന് മഹ്താബ് സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാൽ രാത്രി നസിം മദ്യപിച്ച് മഹ്താബിന്റെ വീട്ടിലെത്തി. കുഞ്ഞിനെ വിട്ടുനല്‍കണമെന്നായിരുന്നു നസിമിന്റെ ആവശ്യം. മഹ്താബ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതോടെ ബലമായി പിടിച്ചുവാങ്ങിയശേഷം കുട്ടിയെ മരിക്കുന്നതുവരെ തറയില്‍ അടിക്കുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
മഹ്താബിന്റെ പരാതിയില്‍ ആഗസ്റ്റ് ഒന്നിന് നസിമിനെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തതായും ബിജ്നോര്‍ പൊലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് പറഞ്ഞു.


