പാലക്കാട്: കുമരനെല്ലൂര്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്.
സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകനും പരിക്കേറ്റു. പ്ലസ് വണ്‍ ക്ലാസിന്റെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടന്നുപോയതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
വിദ്യാര്‍ത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിച്ച അദ്ധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തിന് ശേഷം അടിയന്തര പി ടി ഐ മിറ്റിംഗ് ചേരുകയും 14 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ നവംബര്‍ 25നും ഈ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടി നടന്നിരുന്നു. എട്ടാം ക്ളാസിന്റെ വരാന്തയിലൂടെ ഒൻപതാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ നടന്നുപോയതുമായി ബന്ധപ്പെട്ടാണ് അന്നും സംഘര്‍ഷം ഉണ്ടായത്. കുമരനെല്ലൂര്‍ സെന്ററിലെ ഒരു കടയ്ക്ക് മുന്നില്‍ വച്ചാണ് വാക്കുതര്‍ക്കം തുടങ്ങിയത്. കടയുടെ പുറത്തായി വില്‍ക്കാനുള്ള സാധനങ്ങള്‍ വച്ചിരുന്നു. ഈ സാധനങ്ങള്‍ അടക്കം കൂട്ടത്തല്ലിനിടെ വിദ്യാര്‍ത്ഥികള്‍ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും സംഘര്‍ഷം നടന്നത്.