തിരുവനന്തപുരം: കേരളത്തിലെ ജൽജീവൻ പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ചയെന്ന് സിഎജി. നാല് ലക്ഷം ജൽജീവൻ മിഷൻ കുടിവെള്ള കണക്ഷൻ ഗാർഹിക ഉപഭോക്താക്കൾ റദ്ദാക്കി. സംസ്ഥാനത്ത് ആകെ നൽകിയ ജൽജീവൻ മിഷൻ കണക്ഷനുകളുടെ 20 ശതമാനമാണ് റദ്ദാക്കിയത്. 2.13 ലക്ഷം ഗാർഹിക ടാപ്പുകൾ കണക്ഷൻ നൽകിയ മാസം തന്നെ റദ്ദാക്കിയിട്ടുണ്ട്. വെള്ളം ലഭിക്കാത്തതും അമിതമായ ചാർജുമാണ് കണക്ഷനുകൾ റദ്ദാക്കാൻ കാരണമായി പറയുന്നത്.
2019ൽ ആരംഭിച്ച ഈ പദ്ധതി 2024ഓടെ 100 ശതമാനം വീടുകളിലും കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സിഎജി റിപ്പോർട്ട് പ്രകാരം, 2024ൽ ഈ ലക്ഷ്യത്തിന്റെ 52.46 ശതമാനം മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ. പട്ടികജാതി/പട്ടികവർഗ്ഗ മേഖലകളിൽ ഇത് 3 ശതമാനം മാത്രമാണുള്ളത്. സംസ്ഥാന വിഹിതം നൽകാൻ വൈകിയതിനെ തുടർന്ന് കേന്ദ്രവിഹിതത്തിൽ നിന്ന് ഏകദേശം 1370 കോടി രൂപ കേരളത്തിന് നഷ്ടമായിട്ടുണ്ട്.


