തിരുവനന്തപുരം: കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തില്‍ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ. പോലീസിന്റെ മൂക്കിൻ തുമ്ബത്താണ് പ്രതികള്‍ കുട്ടിയെ ഇറക്കിവിട്ടത്. പോലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
അതേസമയം ഓയൂരില്‍ ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു കുട്ടിയെയും കടത്താൻ ലക്ഷ്യമിട്ടിരുന്നതായി സൂചന ലഭിച്ചു. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂര്‍ മുൻപ് പള്ളിക്കല്‍ മൂതല ഭാഗത്തെ സിസിടിവികളില്‍ വെള്ള സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.
ഒറ്റയ്ക്ക് നില്ക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും റോഡില്‍ ആളുകളെ കണ്ട് മുന്നോട്ട് ഓടിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണ്ടും തിരിച്ചു വന്ന കാര്‍ കുറച്ചു സമയം നിര്‍ത്തിയിട്ടിരിക്കുന്നതും സിസിടിവിയില്‍ കാണാം. തിങ്കള്‍ 3.22 എന്നാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം, അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോകാൻ പ്രതികള്‍ ഉപയോഗിച്ച കാറിന്റെ നമ്ബര്‍ വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചു.