പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ ഇടവൂർ യു.പി സ്കൂളിന് പുതിയ അടുക്കള കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമായി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 11.70 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ടെൻഡർ നടപടികളിലേക്ക് കടന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് ജില്ല പഞ്ചായത്താണ്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഇൻസ്പെയർ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
അടുക്കളയും ഭക്ഷണ ഹാളും അനുബന്ധ സൗകര്യങ്ങളും പദ്ധതിയിൽ ഉണ്ടാകും. നിലവിലുള്ള അടുക്കളയുടെ ശോചനീയാവസ്ഥ സ്കൂൾ മാനേജ്മെന്റും രക്ഷിതാക്കളും ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. ഒരു ക്ലാസ് മുറിയോട് ചേർന്ന് താൽക്കാലികമായി ഷീറ്റ് മേഞ്ഞു ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് നിലവിലുള്ള അടുക്കള.
1919 ൽ സ്ഥാപിച്ച ഇടവൂർ യു.പി സ്കൂൾ ധർമ്മ പരിപാലന സഭയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 100 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രി പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 410 കുട്ടികൾ പഠിക്കുന്നുണ്ട്. ഒക്കൽ, കൂവപ്പടി പഞ്ചായത്തിലെ സാധാരണക്കാരായ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും.
മണ്ഡലത്തിലെ ഏറ്റവും പഴക്കം വിദ്യാലയങ്ങളിൽ ഒന്നായ ഇടവൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത് ഒക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്. പെരുമ്പാവൂർ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എയ്ഡഡ് യു.പി വിദ്യാലയം കൂടിയാണ് ഇടവൂർ യു.പി. സ്കൂൾ. എയ്ഡഡ് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യ വികസനത്തിന് അടുക്കള, ശുചിമുറി കെട്ടിടങ്ങൾക്കും ലാപ്പ്ടോപ്പുകൾക്കും, സ്മാർട്ട് ക്ലാസ് മുറി ഉപകരണങ്ങൾക്കും മാത്രമേ എം.എൽ.എ ഫണ്ടിൽ നിന്നും അനുമതി നൽകുവാൻ സാധിക്കുകയുള്ളൂ. പരമാവധി എയ്ഡഡ് വിദ്യാലയങ്ങളിൽ ഇത്തരത്തിലുള്ള ഭൗതിക വികസനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. സർക്കാരിന്റെ ഭാഗമായ എയ്ഡഡ് വിദ്യാലയങ്ങൾക്ക് കൂടി മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതി പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 3 മാസങ്ങൾ കൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തികരിക്കും.