കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് സ്ഥാപിച്ചത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിച്ചത്. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനുശേഷം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രത്യേക സംഘം ബ്രഹ്മപുരത്ത് സന്ദര്‍ശനം നടത്തിയത്. തീപിടുത്തമുണ്ടായ സ്ഥലങ്ങളും, ജൈവ മാലിന്യം സംസ്കരിച്ച സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ പ്ലാന്റും ബയോമൈനിംഗ് നടത്തുന്ന സോന്‍ഡ ഇന്‍ഫ്രാടെക്കിന്റെ പദ്ധതി പ്രദേശങ്ങളും കേന്ദ്രസംഘം പരിശോധിച്ചു. കൊച്ചി കോര്പ്പറേഷന് ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ചില്ല എന്നതാണ് പ്രധാന കണ്ടെത്തല്‍.
കണ്ടെത്തലുകള്‍ ഇങ്ങനെ
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിന് മെച്ചപ്പെട്ട രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ ഡ്രെയ്നേജോ ഇല്ല. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്ലാന്റിന്റെ പ്രവര്‍ത്തനമെന്നും കേന്ദ്രസംഘം കണ്ടെത്തി. പരിശോധന നടക്കുന്നതിനിടയില്‍ പലയിടങ്ങളിലും തീയുണ്ടായിരുന്നു. മാലിന്യ നിക്ഷേപിക്കുന്നതിനായുള്ള അനുമതി പല തവണ പാന്റിന് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജില്ലാ ഓഫീസിലെ ഉദ്യാഗസ്ഥരും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയ്ക്കുണ്ടായിരുന്നു.
കരാര്‍ കമ്പനിയായ സോന്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാന്‍ നടപടി സ്വീകരിച്ചില്ല. 55 കോടി രൂപക്കായിരുന്നു മാലിന്യം കൈകാര്യം ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കാലാവധി ഈ വര്‍ഷം ഏപ്രില്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.