കൊച്ചി: വിവാഹം കഴിഞ്ഞു മൂന്നാം നാള് മുതല്‍ ഭാര്യയെ ഗാർഹീക പീഡനത്തിന് ഇരയാക്കിയ ഭർത്താവു പിടിയിൽ. കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും പിതാവും പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന പരാതിയില്‍ ആണ് അറസ്റ്റില്‍. ടെക്നോപാര്‍ക്കിലെ സോഫ്റ്റ്വെയര് എന്‍ജിനീയറായ ജിപ്സണും ഇയാളുടെ പിതാവുമാണ് അറസ്റ്റിലായത്. കുറച്ച് ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും പള്ളിക്കരയിലെ ബന്ധു വീട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇത് ഇയാളുടെ രണ്ടാം വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം നാള് മുതല്ക്കാണ് ജിപ്സണ്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്. മര്‍ദ്ദനമേറ്റതോടെ ചോദിക്കാനെത്തിയ യുവതിയുടെ പിതാവിനേയും ജിപ്സണും പിതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ യുവതിയുടെ പിതാവിൻ്റെ കാലൊടിയുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ആദ്യം പൊലീസ് കേസ് കാര്യമായി എടുത്തിരുന്നില്ല. നിസാര കുറ്റങ്ങള്‍ ചുമത്തിയാണ് ജിപ്സണും പിതാവിനുമെതിരെ കേസെടുത്തത്. താമസിയാതെ പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു.