പുരാവസ്തു വില്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കൂടുതല്‍ വേളിപ്പെടുത്തലുകളുമായി പരാതിക്കാരന്. മോന്സന് മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ആരോപണം.
മോന്സന് മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ്. സുരേന്ദ്രനും പങ്കുണ്ടെന്ന് പരാതി. 25 ലക്ഷം രൂപ മോന്സന് നല്‍കിയത് സുരേന്ദ്രന്റെ വീട്ടില്‍ വെച്ചാണെന്ന് പരാതിക്കാരിലൊരാളായ യാക്കൂബ്. തന്റെ ചില സംശയങ്ങള്‍ മോന്സന് തീര്‍ത്തത് സുരേന്ദ്രനെ കൊണ്ട് സംസാരിപ്പിച്ചാണെന്ന് യാക്കൂബ് പരാതിയില്‍ പറയുന്നു.
പണം തിരികെ ചോദിച്ചപ്പോള്‍ പൊലീസ് ഉദ്യഗസ്ഥരെ മോന്സണ് മറയാക്കി ഉപയോഗിച്ചു. പൊലീസ് ഉദ്യോഗസ്ഥരും, ചലച്ചിത്ര താരങ്ങളും ഇയാളുടെ വീട്ടിലെ നിത്യസന്ദര്‍ശകരാണെന്നും പരാതിക്കാന് പറഞ്ഞു. ഡിഐജി സുരേന്ദ്രന്, ഐജി ലക്ഷ്മണന്, എറണാകുളം എസിപി ലാല്‍ജി, സിഐ അനന്തലാല്‍, ചേര്‍ത്തല സി ശ്രീകുമാര്‍ എന്നിവര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് പരാതിക്കാരന് വ്യക്തമാക്കി.
മോന്സന് മാവുങ്കലിനെതിരായ കേസന്വേഷണം അട്ടിമറിച്ചത് ഐജിയാണ്. ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണം സിഐയ്ക്കു മാറ്റി നല്കി. ഉത്തരവിറക്കിയത് സോഷ്യല്‍ പൊലീസിന്റെ ചുമതലയുള്ള ഐജി ജി. ലക്ഷ്മണ് ആണ്. മാവുങ്കലിന് എസ്പിക്കെതിരെ പരാതിയുണ്ടെന്ന് കാണിച്ച് അന്വേഷണം സിഐയ്ക്കു കൈമാറി. ഇതേത്തുടര്‍ന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിയെ സമീപിച്ചതും ക്രൈംബ്രാഞ്ച് അന്വേഷിച്ചതും.
പുരാവസ്തു വില്പ്പനക്കാരന് എന്ന വ്യാജേന കോടികളുടെ തണ്ടിപ്പാണ് മോന്സണ് നടത്തിയത്. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്സണ് തട്ടിപ്പ് നടത്തിയിരുന്നത്. പലരില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്.
പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്സണ് വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ച ശേഷം ക്രൈംബ്രാഞ്ച് സംഘം മോന്‍സണെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പുരാസവസ്തുക്കളുടെ അപൂര്‍വ ശേഖരമുണ്ടെന്ന് പറഞ്ഞ് തന്നെ വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും എംബിബിഎസ് ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാരന് പറഞ്ഞു. പണം നിക്ഷേപിക്കാന്‍ മോന്സണ് മാവുങ്കല്‍ പ്രേരിപ്പിച്ചിരുന്നെന്നും വിവിധ ആളുകളില്‍ നിന്നായി 40 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അയച്ചു തന്ന പണം നിക്ഷേപമായിട്ടുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കാനായി ഇയാള്‍ വ്യാജരേഖയും ചമച്ചിരുന്നു. മോന്‍സണ്‍ന്റെ പേരില്‍ വിദേശത്ത് അക്കൗണ്ടുകള്‍ ഇല്ലെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മോന്‍സണൊപ്പം മൂന്നു പേര്‍കൂടി പിടിയിലായിട്ടുണ്ട്.


