പോപ്പുലര്‍ സാമ്പത്തിക തട്ടിപ്പ് കേസ് നിര്‍ണായക വഴിത്തിരിവില്‍. മുഖ്യസുത്രധാരന്‍ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള തൃശൂര്‍ സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ക്കെതിരായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ അന്വേഷണം പൂര്‍ത്തിയായാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഏതെല്ലാം രീതിയില്‍ പണം കടത്താമെന്നും നിയമക്കുരുക്ക് ഒഴിവാക്കാമെന്നും ലിമിറ്റഡ് ലയബലിറ്റി കമ്പനികള്‍ തുടങ്ങുന്നതു സംബന്ധിച്ചുമെല്ലാം പ്രതികളെ ഉപദേശിച്ചത് കുടുംബവുമായി ഏറ്റവും അടുപ്പമുള്ള ഇയാളാണ്. തൃശൂര്‍ സ്വദേശിയുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്.
അതേസമയം, കേസില്‍ അന്വേഷണം പൊലീസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം രണ്ടായി പിരിഞ്ഞുള്ള തെളിവെടുപ്പ് തുടരുകയാണ്. പ്രതികളുടെ വിവിധ സ്ഥലങ്ങളിലുള്ള വസ്തുവകകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. തെളിവെടുപ്പ് തുടരുന്നതിനിടെ ഉടമകള്‍ ജാമ്യത്തിനായുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
ആന്ധ്രയിലെ മത്സ്യ കയറ്റുമതി സ്ഥാപനം, തമിഴ്നാട്ടിലെ ശീതള പാനിയ വിതരണ ബിസിനസ്, കംമ്പ്യൂട്ടര്‍ ഇറക്കുമതി ബിസിനസ് എന്നിവയിലെ നിക്ഷേപങ്ങളും പോപ്പുലറിന്റെ വിവിധ ബ്രാഞ്ചുകളിലെ ഇടപാടുകളുമാണ് പൊലീസ് അന്വേഷിക്കുന്നത്. പോപ്പുലറിന് ഈ സംസ്ഥാനങ്ങളില്‍ വസ്തു ഇടപാടുകള്‍ ഉണ്ടായിരുന്നത് സംബന്ധിച്ച തെളിവും പൊലീസ് ശേഖരിക്കുന്നുണ്ട്. പോപ്പുലറിന്റെ ഉടമസ്ഥതയില്‍ 22 വസ്തുവകകള്‍ അന്വേഷണ സംഘം കണ്ടെത്തി.
പോപ്പുലറിന്റെ സഹ ഉടമകളായ പ്രഭാ തോമസ്, ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആന്‍ തോമസ് എന്നിവരെ ഇന്നലെ തിരുവനന്തപുരത്ത് വിവിധ ബാങ്കുകളുടെ ശാഖകളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പോപ്പുലര്‍ ഫിനാന്‍സിലെ ഡ്രൈവര്‍മാരുടെ പേരിലടക്കം സ്വര്‍ണം പണയം വച്ചതായാണ് സൂചന. ഇത് കണ്ടെത്താനുള്ള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്. ഉടമകള്‍ക്ക് വില കൂടിയ 10 വാഹനങ്ങള്‍ ഉള്ളതായി പൊലീസ് കണ്ടെത്തി. ശിക്ഷാ നിയമം 420 പ്രകാരമുള്ള കേസായതിനാല്‍ 60 ദിവസത്തിനകം കുറ്റംപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിക്കും. അതിനു മുന്‍പ് ഒരു കേസിലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഈ ഞായറാഴ്ചയാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.


