എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലുള്ള സ്ഫോടക വസ്തുവെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളൊന്നും ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫൊറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ ആറുദിവസം കഴിഞ്ഞിട്ടും അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറയുന്ന പൊലീസിന് ഇപ്പോഴും പ്രതിയുടെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
സ്ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുകയാണ്. എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രധാന റോഡില്‍ നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍ നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നു പോകുന്ന ദൃശ്യങ്ങളുണ്ട്.