ചങ്ങനാശേരിയിലെ ‘ദൃശ്യം മോഡല്‍’ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് അറസ്റ്റിലായ മുത്തുകുമാറിന്റെ മൊഴി. ബിജെപി പ്രാദേശിക നേതാവ് ആലപ്പുഴ സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയത് താനല്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരാണ് ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് മുത്തുകുമാര്‍ മൊഴി നല്കി. ഭീഷണിപ്പെടുത്തിയപ്പോള്‍ മൃതദേഹം കുഴിച്ചുമൂടാന്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പാതിരപ്പളളി സ്വദേശിയായ മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞു.
സെപ്തംബര്‍ 26ന് ബിബിന്‍, ബിനോയ് എന്നിവര്‍ മദ്യപിക്കാനായി ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി ഒപ്പം കഴിച്ചു. മദ്യപിക്കുന്നതിനിടെ ഫോണ്‍ വന്നതിനെത്തുടര്‍ന്ന് താന്‍ പുറത്തേക്കിറങ്ങിയപ്പോഴാണ് കൊല നടന്നത്. തിരികെ വന്നപ്പോള്‍ ഇരുവരുടേയും മര്‍ദ്ദനമേറ്റ് ബിന്ദുമോന് മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് മുത്തുകുമാര്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം അയല്‍ വീട്ടില്‍ നിന്നും തൂമ്പയും കമ്പിപ്പാരയും വാങ്ങി വരാന്‍ അവര്‍ ഭീഷണിപ്പെടുത്തി. പിന്നീട് അടുക്കളയ്ക്ക് പിന്നിലെ ഷെഡ്ഡില്‍ കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തുവെന്നും മുത്തുകുമാര്‍ പറഞ്ഞു. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഒളിപ്പിച്ചതും അവരാണെന്ന് മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം സംഭവ ദിവസം മുത്തുകുമാര്‍ വീട്ടില്‍ നിന്ന് മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത് ബിന്ദുകുമാറിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമണെന്ന് സംശയിപ്പിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിബിനും ബിനോയിയും കഞ്ചാവ് കേസിലടക്കം പ്രതികളാണ്. പ്രതി പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. മറ്റ് രണ്ടുപേര്‍ക്കൊപ്പം ചോദ്യം ചെയ്താലേ വ്യക്തത വരൂവെന്ന് ചങ്ങനാശേരി ഡിവൈഎസ്പി സി ജി സുനില്‍കുമാര്‍ വ്യക്തമാക്കി.
കുറ്റകൃത്യത്തില്‍ ഏര്പ്പെട്ടൂവെന്ന് സംശയിക്കുന്ന കോട്ടയം, വാകത്താനം സ്വദേശികളായ ബിബിന്‍, ബിനോയ് എന്നിവരെ കോയമ്പത്തൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. ബിന്ദുമോന് ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ വാരിയെല്ല് തകര്‍ന്നിട്ടുണ്ട്. ശരീരത്തിലാകെ ക്ഷതങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിക്കും.


