ബാലരാമപുരം: കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കാക്ക അനീഷിനെ കൊന്നത് ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ എന്ന് പ്രതികൾ. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്.
നരുവാമൂട് ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ കാക്ക അനീഷ് എന്ന അനീഷിനെ (28) ആണ് അഞ്ചു അംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ചുപേരെയും നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. കുളങ്ങരക്കോണം ലീലാഭവനില്‍ അനൂപ് (28), കുളങ്ങരക്കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25), കുളങ്ങരക്കോണം പൂവണം മേലേവീട്ടില്‍ അരുണ്‍ (24), കുളങ്ങരക്കോണം വട്ടവിള പുലരിയോട് മേലേ പുത്തന്‍വീട്ടില്‍ രജിത്ത് (25), മാറഞ്ചല്‍ക്കോണം വരിക്കപ്ലാവിള വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട അനീഷ് ഇവരെ കൊലപ്പെടുത്തുമെന്ന് നിരന്തര ഭീഷണിപെടുത്തുകയും യുവാക്കളുടെ സഹോദരിമാരെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ അനീഷും പിടിയിലായ പ്രതികളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. യുവാക്കളുടെ ആക്രമണം ആസൂത്രിതമല്ലെങ്കിലും ഭീഷണി വര്‍ദ്ധിച്ചതോടെയാണ് അനീഷിനെ വകവരുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
നാട്ടുകാരുടെ പൊതു ശല്യമായിരുന്ന അനീഷ് കൊലപാതകം, പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കൃത്യങ്ങളിലെ പ്രതിയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മുളയ്ക്കല്‍ പാലത്തിന് സമീപത്തെ അമല്‍ ഹോളോബ്രിക്സ് ആന്‍ഡ് ടൈല്‍സ് കമ്പനിയില്‍ ശനിയാഴ്ച രാത്രിയാണ് അനീഷ് വെട്ടേറ്റു മരിച്ചത്. മാരായമുട്ടം ജോസിനെ കൊലപ്പെടുത്തിയ കേസില്‍ കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങിയിട്ട് 21 ദിവസമേ ആയിട്ടുള്ളു.
റൂറല്‍ എസ്.പി പി.കെ. മധുവിൻ്റെ നിര്‍ദ്ദേശാനുസരണം കാട്ടാക്കട ഡി.വൈ.എസ്.പി പ്രശാന്ത്, നെടുമങ്ങാട് ഡി.വൈ.എസ്.പി അനില്‍കുമാര്‍, നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി അനില്‍കുമാര്‍, നരുവാമൂട് സി.ഐ ധനപാലന്, മലയിന്‍കീഴ് സി.ഐ എ.വി സൈജു, എസ്.ഐ അജീന്ദ്രകുമാര്‍, എ.എസ്.ഐ രാജേഷ് കുമാര്‍, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ പ്രദീപ്കുമാര്‍, സി.പി.ഒ മാരായ രാജീവ്, രതീഷ്, ബിനു, പ്രശാന്ത്, റൂറല്‍ ഷാഡോ ടീം എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.