എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി വിചാരണക്കോടതി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് വിചാരണക്കോടതി ചോദിച്ചു. വ്യക്തമായ തെളിവുകള്‍ ഹാജരാക്കാതെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രോസിക്യൂഷന് ആരോപണം ഉന്നയിക്കരുതെന്ന് കോടതി വിമര്‍ശിച്ചു. സാധ്യതകളെപ്പറ്റിയല്ല തെളിവുകളെപ്പറ്റിയാണ് പ്രോസിക്യൂഷന് പറയേണ്ടത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകള്‍ ആവശ്യമാണ്. സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഏതെങ്കിലും സാക്ഷികള്‍ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പൊതുജനാഭിപ്രായം നോക്കിയല്ല പ്രോസിക്യൂഷന് പ്രവര്‍ത്തിക്കേണ്ടത്. പബ്ലിക്ക് പ്രോസിക്യൂട്ടറാണ്, പൊലീസ് പ്രാസിക്യൂട്ടറല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ഓര്‍ക്കണം. കോടതിയെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കരുതെന്നും കോടതി കുറ്റപ്പെടുത്തി.
രേഖകള്‍ ചോര്‍ന്നു എന്ന ആരോപണത്തിലും പബ്ലിക് പ്രോക്യൂട്ടര്ക്ക് വിമര്‍ശനമേറ്റു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.രഹസ്യരേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന പ്രോസിക്യൂഷന് ആരോപണത്തില്‍ 30-03-2022 ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയതാണ്. പിന്നീട് എന്തുണ്ടായെന്നും കോടതി ചോദിച്ചു. രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ല. ദിലീപിന്റെ ഫോണിലേത് രഹസ്യ രേഖകള്‍ അല്ലെന്നും കോടതി പറഞ്ഞു.
സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷകരുടെ നിര്‍ദേശത്തില്‍ ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. തുടരന്വേഷണം ആരംഭിച്ചതിനു ശേഷം പുറത്തു വരുന്ന തെളിവുകള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നതാണെന്നും കോടതിയെ അറിയിച്ചു. ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജിയില്‍ വാദം തുടരുകയാണ്.