മലപ്പുറം: ഇതര സംസ്ഥാനക്കാരായ കുട്ടികള്‍ക്ക് നേരെ അതിക്രമം. കുട്ടികളെ ക്രൂരമായ പീഡനത്തിനും മർദ്ദനത്തിനും ഇരയാകുന്ന നിരവധി കേസുകളില്‍ മൊഴിയെടുക്കാന്‍ ഭാഷാ വിവര്ത്തകരില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. അസം, മിസോറം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബിഹാര്‍, ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കുട്ടികള്‍ ഇരയായ കേസുകളിലാണ് പ്രതിസന്ധി നേരിടുന്നത്.
പോക്സോ, ബാലനീതി നിയമപ്രകാരം വിവര്‍ത്തകരെ നിയമിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണ്. വനിത- ശിശു വികസന വകുപ്പിന് കീഴിലെ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ വിവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപവത്കരിക്കണം. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് പാനലുള്ളത്. ഈ പാനലില്‍ ഹിന്ദി, തമിഴ് വിവര്‍ത്തകര്‍ മാത്രമാണുള്ളത്.
മലപ്പുറം ജില്ലയിലെ തിരുനാവായ, മമ്പാട് എന്നിവിടങ്ങളില്‍ സമീപകാലത്തുണ്ടായ ഇത്തരം കേസുകളില്‍ വിവര്ത്തകരില്ലാത്തതിനാല് മൊഴിയെടുക്കാന്‍ പ്രയാസമായിരുന്നു. തിരൂരങ്ങാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം സ്വദേശിനിയെ ലൈംഗികമായി ചൂഷണം ചെയ്തത് ബിഹാര്‍ സ്വദേശിയാണ്. വിവര്‍ത്തകരുടെ അഭാവം കാരണം മൊഴിയെടുക്കാന്‍ വൈകുന്നത് പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ ആണെന്നാണ് വിലയിരുത്തലുകൾ.


