തിരുവനന്തപുരം: കാലവർഷക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 738 ക്യാംപുകള്‍ തുറന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ അറുപത്തിനാലായിരത്തിലധികം പേർ ക്യാംപുകളിൽ അഭയം തേടിയിട്ടുണ്ട്. മുന്നറിയിപ്പുകളെ വിവേകത്തോടെ ഉൾക്കൊണ്ട് അപകടസാധ്യതയുള്ള പ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു
മലപ്പുറം കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽ നാൽപ്പതോളം പേര് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രണ്ടു പേരെ രക്ഷപെടുത്തി. മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. കവളപ്പാറയിൽ അപകടസാധ്യത മുന്നിൽക്കണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് പതിനേഴ് കുടുംബങ്ങള്‍ ക്യാംപുകളിലേക്ക് മാറിയിരുന്നു. മാറാത്തവരാണ് അപകടത്തിൽപ്പെട്ടത്.
അപകടമുണ്ടായ പ്രദേശത്തെ കാലാവസ്ഥ പ്രതികൂലമാണ്. യന്ത്രങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസമുണ്ട്. റോഡിൽ മണ്ണിടിഞ്ഞ് വീണ് വഴി തടസ്സപ്പെട്ട അവസ്ഥയുമുണ്ട്. സാധ്യമായ വഴികൾ പ്രയോജനപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ശക്തമായ മഴ തുടരുകയാണ്. ബാണാസുരസാഗര്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇനിയും ഉരുൾപൊട്ടാനുള്ള സാധ്യത ജില്ലയിൽ നിലനിൽക്കുന്നുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറണം.


