കളമശ്ശേരി: പി. രാജീവ് മണ്ഡലത്തിൽ ഉയർത്തിയ ‘കളമശ്ശേരിക്കൊപ്പം’ എന്ന മുദ്രാവാക്യത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായില്ല.
കൃഷിക്ക് ഒപ്പം, വിദ്യാർത്ഥികൾക്ക് ഒപ്പം, ശുചിത്വത്തിന് ഒപ്പം, ആശമാർക്ക് ഒപ്പം, ഓർമ്മകൾക്ക് ഒപ്പം, ഓർമ്മ മറയുന്നവർക്ക് ഒപ്പം, പൊതു ഇടങ്ങൾക്ക് ഒപ്പം, യാത്രികർക്ക് ഒപ്പം, അങ്കണവാടികൾക്ക് ഒപ്പം, ഗ്രന്ഥശാലകൾക്ക് ഒപ്പം തുടങ്ങി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൊടുത്ത പേരായിരുന്നു ‘ഒപ്പം’ മുദ്രാവാക്യം. സാംസ്കാരിക കേരളം പി. രാജീവിനൊപ്പം എന്ന പേരിൽ കളമശ്ശേരി പുതിയറോഡിൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം നാലായിരം കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന അവകാശവാദവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർത്തിയിരുന്നു. എന്നാൽ 2021ൽ 15,336 വോട്ടിന്റെ ഭൂരിപക്ഷ വിജയത്തിൽ നിന്ന് ഇക്കുറി 16,312 വോട്ടിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അബ്ദുൽഗഫൂർ 80,606 വോട്ടുകൾ നേടിയപ്പോൾ പി. രാജീവിന് 64,294 വോട്ടുകളെ ലഭിച്ചുള്ളൂ.
മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പിന്നിലായിരുന്നു രാജീവ്. 2021ൽ ഒപ്പം നിന്ന പഞ്ചായത്തുകളായ കരുമാല്ലൂരിൽ 3157, കുന്നുകര 892, ആലങ്ങാട് 3867, കടുങ്ങല്ലൂർ 2923, നഗരസഭകളായ ഏലൂർ 801, കളമശ്ശേരി 4608 എന്നിങ്ങനെ വോട്ടുകൾക്ക് പിന്നിലായി.
അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അബ്ദുൽ ഗഫൂറിന്റെ സ്വന്തം ബൂത്തിൽ വരെ ഭൂരിപക്ഷം നേടിയ രാജീവിന് ഇക്കുറി സ്വന്തം ബൂത്തിൽ പോലും നില മെച്ചപ്പെടുത്താനായില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 141 വോട്ടിന്റെ ഭൂരിപക്ഷത്തിലാണെങ്കിലും ഏലൂർ നഗരസഭ നിലനിർത്തിയ എൽഡിഎഫിന് മറ്റെല്ലായിടത്തും പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.


