കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന കർണാടക പൊലീസ് സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. കേരള പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു നടപടി.
ഗ്രൂപ്പിന്റെ കേരളത്തിലെ ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് ശ്രമം. കമ്പനിയുടെ കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴി ബംഗളുരുവിൽ വെച്ച് പൊലീസ് രേഖപെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബംഗളൂരുവിലെ കോൺഫിഡൻസ് ഗ്രൂപ്പിന്റ് കോർപറേറ്റ് ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്.
മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചിരുന്നു. റിട്ട. ഹൈക്കോടതി ജസ്റ്റിസ് സ്ഥാനത്തുള്ളയാളെ ജുഡീഷ്യൽ കമ്മീഷനായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുടുംബം ഉയർത്തുന്ന ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണം. ഇൻകം ടാക്സ് – ഇ ഡി പരിശോധനയിൽ പ്രോട്ടോകോൾ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ റോയിയുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തിൽ നിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറൻസിക് പരിശോധനക്ക് അയച്ചു.


