തിരുവനന്തപുരം: എസ്എസ്കെ ഫണ്ട് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കേരളത്തിന്റെ കത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കത്തയച്ചു. എസ്എസ്കെ ഫണ്ട് ഉടൻ അനുവദിക്കണമെന്നാണ് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായിബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചത്.രണ്ടര വർഷകാലമായി കേന്ദ്രസർക്കാർ എസ് എസ് കെ ഫണ്ട് അനുവദിക്കുന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഫണ്ടും ഉടൻ അനുവദിക്കണം. 2025-26 വർഷത്തിൽ 456 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഇതിൽ ഒന്നാം ഗഡുവായ 92.41 കോടി രൂപ മാത്രമാണ് ലഭിച്ചത്. 440.87 കോടി രൂപയാണ് 2023-24 ൽ ലഭിക്കാനുള്ളത്. ആകെ 1158 കോടി രൂപയാണ് ലഭിക്കേണ്ടത്. ഈ തുക ഉടൻ ലഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഫണ്ട് ഇത്തരത്തിൽ തടഞ്ഞുവെക്കുന്നതിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർക്കും പങ്കുണ്ട്. ഇവർ ഇതിൽ മറുപടി പറയണം.
അതേസമയം, എസ്ഐആറിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന രീതിയിൽ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കരുതെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ലേബർ കോഡ് വിഷയത്തിൽ സംസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നതായും മന്ത്രി വി.ശിവൻക്കുട്ടി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്രത്തെ അറിയിച്ചു. ഡിസംബർ 19ന് ലേബർ കോൺക്ലേവ് സംഘടിപ്പിക്കും. കോൺക്ലേവിലേക്ക്മറ്റ് സംസ്ഥാനങ്ങളുടെ മന്ത്രിമാരെയും ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും ശിവൻക്കുട്ടി പറഞ്ഞു


