ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നൃത്താധ്യാപിക സത്യഭാമ കോടതിയിൽ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയിലാണ് ഹാജരായത്. കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കും.
പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള പരാമര്‍ശത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് ആണ് സത്യഭാമയ്ക്കെതിരെ കേസ് എടുത്തത്.നെടുമങ്ങാട് എസ്സി – എസ്ടി പ്രത്യേക കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജാരാകാനായിരുന്നു നിര്‍ദേശം. ജാമ്യാപേക്ഷ നല്കിയാല് അന്നുതന്നെ തീര്‍പ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.