തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്ന് ഇത്രയധികം കുട്ടികള്‍ ഡെല്‍ഹിയിലും മറ്റ് സര്‍വകലാശാലകളിലും കോളേജുകളിലും ചേരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കോഴ്സുകള്‍ ഇവിടെ ഇല്ല. ഇതിന് പരിഹാരം കണ്ടേ പറ്റൂ. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്സുകള്‍ ആരംഭിക്കണം. അക്കാദമിക് നിലവാരം വര്‍ദ്ധിക്കുന്നതിന് ആവശ്യമായ സാഹചര്യം ഓരോ സ്ഥാപനത്തിലുമുണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്ക് ഏതുസമയത്തും ഉപയോഗിക്കാനാവും വിധം ലൈബ്രറികള്‍ സുസജ്ജമായിരിക്കണം. എല്ലാ കുറവുകളും പരിഹരിച്ച് സര്‍വകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം. അതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ സജീവ പങ്കാളികളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓള് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന് അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് കേരളത്തിലെത്തുന്നു. അവരിവിടെ വരുന്നത് മതനിരപേക്ഷതയും ജനാധിപത്യവും സമാധാനവും ചിന്താ സ്വാതന്ത്ര്യവും ഉള്ള നാടായതിനാലാണ്. ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള് എത്രകണ്ട് ഭിന്നിപ്പിക്കാം എന്നാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നത്. ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമാണ്. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥ. എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. നിരവധികാലം ജയിലില്‍ കിടന്ന എ.കെ.ജി മാപ്പഴുതിക്കൊടുത്ത് പുറത്തുവന്നില്ല. സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍. ഇതൊരു കലുഷിതമായ കാലമാണെന്ന് തിരിച്ചറിയണം. ശാസ്ത്ര ചിന്തയ്ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഒരു അക്കാദമിക് സമൂഹം എന്ന നിലയില്‍ ശരിയായ കാര്യങ്ങളെ തുറന്നു കാണിക്കാന്‍ അധ്യാപക സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര് ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭാസ പരിഷ്കരണം, സര്‍വകലാശാല നിയമപരിഷ്കരണം, പരീക്ഷാ നവീകരണം എന്നിവ പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി കമ്മീഷനുകളെ നിയമിച്ചു കഴിഞ്ഞു. അധ്യാപകരുടെ വര്‍ക്ക് ലോഡിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപവത്കരിക്കുമെന്നും സേവനവേതന അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളില്‍ അദാലത്തുകള്‍ നടത്തുമെന്നും ഡോ. ആര് ബിന്ദു പറഞ്ഞു. വാക്സിന് ചലഞ്ചിലേയ്ക്ക് അധ്യാപകരുടെ സംഭാവനയായ 4.29 കോടി രൂപയുടെ സമ്മതപത്രം സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.ജി. ഒലീന ഉന്നത വിദ്യാഭാസ മന്ത്രിയ്ക്കു കൈമാറി. സംഘടനയുടെ വെബ്സൈറ്റിന്റെ പ്രകാശനവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാദാനവും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ് ജോജി അലക്സ് അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ സംസ്ഥാന പ്രസിഡന്റ് എന്‍ ടി ശിവരാജന് പ്രസംഗിച്ചു. 2021-22 വര്‍ഷത്തെ അംഗത്വ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. ശ്രീകുമാറും അഭിമന്യു അവാര്‍ഡ് പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല. എം.ജോസഫും നിര്‍വ്വഹിച്ചു. എ കെ പി സി ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി പത്മനാഭന് സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡോ. ടി. ആര്. മനോജ് നന്ദിയും പറഞ്ഞു.