സൗദി തൊഴിൽ മന്ത്രാലയം സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിൽ വിസയുടെ കാലാവധി രണ്ട് വർഷമായി വർധിപ്പിച്ചു. നിലവിൽ ഒരു വർഷമുള്ള വിസ കാലാവധി രണ്ട് വർഷമാക്കുന്നത് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അവരുടെ വിസ, റിക്രൂട്ടിങ് നടപടികൾക്ക് ആശ്വാസം ലഭിക്കാനാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
കൂടാതെ സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കലും കാലാവധി നീട്ടി നൽകുന്നതിന്റെ ലക്ഷ്യമാണ്. മന്ത്രാലയം അനുവദിച്ച വിസയിൽ കൂടുതൽ സാവകാശമെടുത്ത് ആവശ്യമെങ്കിൽ മാത്രം വിദേശ റിക്രൂട്ടിങ് നടത്താനും അനുയോജ്യരായ സ്വദേശികളെ കണ്ടെത്താനും ഇതിലൂടെ സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കാലാവധി നീട്ടി നൽകുന്നതിന് മന്ത്രാലയം അധിക ഫീസ് ഈടാക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. പുതുതായി ഇഷ്യു ചെയ്യുന്ന വിസകൾക്ക് മാത്രമാണ് പുതിയ കാലാവധി പ്രാബല്യത്തിലുണ്ടാവുക എന്നും മന്ത്രാലയം വ്യക്തമാക്കി.

