കാസര്‍കോട്: കാസര്‍കോട്ടുകാര്‍ ഒരു അവസരം തന്നാല്‍ ഇനിയുള്ള ജീവിതം ഈ നാട്ടുകാര്‍ക്ക് വേണ്ടിയെന്ന് കാസര്‍കോട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്. കാസര്‍കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീഡിയ ഫോര്‍ ദ പീപ്പിള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനതീതമായി ചിന്തിച്ച് വോട്ട് ചെയ്യുന്ന കാസര്‍കോട്ടുകാര്‍ തന്നെ വിജയിപ്പിക്കുമെന്നും കാസര്‍കോട്ടുകാരനായി പാര്‍ലമെന്റിലെത്താന്‍ സാധിക്കുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പ്രത്യാശ പ്രകടിപ്പിച്ചു.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള മണ്ഡലമാണ് കാസര്‍കോട്. എങ്കിലും ഇത്തവണ ഇത് യുഡിഎഫിന് ബാലികേറാമലയല്ല. കടന്നപ്പള്ളിയും രാമറൈയും ഉഴുതുമറിച്ച മണ്ഡലമാണ് കാസര്‍കോടെന്നും അവര്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായാണ് ഡല്‍ഹിയില്‍ പോയതെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
1978 മുതല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ട്. ഒരവസരം തന്നാല്‍ തന്റെ കഴിവുകള്‍ കാസര്‍കോടിന് വേണ്ടി പ്രകടിപ്പിക്കാനാവും. എംപിയായാല്‍ ഇനി അവശേഷിക്കുന്ന ജീവിതം കാസര്‍കോടുകാര്‍ക്ക് വേണ്ടി മാത്രമായിരിക്കും.

മലപ്പുറത്തുകാരിയായ ശോഭ സുരേന്ദ്രന് മത്സരിക്കുന്നത് ആറ്റിങ്ങലാണ്. കോഴിക്കോടുകാരന് കെ സുരേന്ദ്രന് മത്സരിക്കുന്നത് പത്തനംത്തിട്ടയിലാണ്. മറുനാട്ടുകാരനായ ഇഎംഎസ് നീലേശ്വരത്ത് മത്സരിച്ചാണ് മുഖ്യമന്ത്രിയായത്. മാരാരിക്കുളംകാരനായ അച്യൂതാനന്ദന് മലമ്ബുഴയിലും മത്സരിച്ചിട്ടുണ്ട്. ഞാന്‍ കാസര്കോട്ടുകാരന് അല്ലെന്നാണ് ഇടതുമുന്നണിയും എന്‍ഡിഎയും പ്രചരിപ്പിക്കുന്നത്. ഇതെല്ലാം മറക്കുന്നവരാണ് തന്നെ മറുനാട്ടുകാരനാക്കുന്നതെന്നും ഈ മണ്ഡലത്തില്‍ മത്സരിച്ച എകെജിയും ബാലാനന്ദനുമൊന്നും മണ്ഡലത്തിലെ സ്ഥിരതാമസക്കാരായിരുന്നില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ഉണ്ണിത്താന് പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് – യുഡിഎഫ് വോട്ടിംഗ് വ്യത്യാസം ഒരു ശതമാനം പോലുമില്ല. ഇത്തവണ ദേശീയ – സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം മറികടക്കാന്‍ അനായാസം സാധിക്കും.
കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവെന്ന നിലയില്‍ കേരളത്തിലെ വീടുകളിലെ സ്വീകരണ മുറിയില്‍ ക്ഷണിക്കപ്പെടാതെ കടന്നു ചെല്ലുന്ന അതിഥിയാണ് താന്‍. ഓരോരുത്തര്‍ക്കും എന്നെ നേരിട്ട് അറിയാം. അത് വോട്ടാവും. വന്‍ ഭൂരിപക്ഷത്തിന് ഞാന്‍ വിജയിക്കപ്പെടുമെന്നും ഭൂരിപക്ഷം ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും ഉണ്ണിത്താന് പറഞ്ഞു.


