തിരുവനന്തപുരം: ആറുദിവസം നീളുന്ന സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തിങ്കൾ മുതൽ മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം ചേരും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തൽ, പാർട്ടി തലത്തിലെ വീഴ്ചകൾകൾക്കുള്ള തിരുത്തൽ നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട. സംസ്ഥാനമൊട്ടാകെ നടത്തിയ ഗൃഹസന്ദര്‍ശനപരിപാടിയിലൂടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ അവലോകന റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു.
ഇത് ജില്ല തിരിച്ച് വിശദമായി ചർച്ച ചെയ്യും. ശബരിമലയില്‍ ഉള്‍പ്പെടെ സ്വീകരിച്ച നിലപാടുകളില്‍ തെറ്റുപറ്റിയെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ആറുനിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളും നേതൃയോഗങ്ങളിൽ ചർച്ച ചെയ്യും.

