തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർശന നിർദേശങ്ങളുമായി ലോക്ഭവൻ രംഗത്ത്. സത്യപ്രതിജ്ഞാ വേദിയിൽ ഗവർണർക്ക് പുറമേ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നാണ് ലോക്ഭവന്റെ സുപ്രധാന നിർദേശം. മറ്റാർക്കും വേദിയിൽ പ്രവേശനമുണ്ടാകില്ലെന്നും ഈ നിർദേശപ്രകാരമുള്ള ക്രമീകരണങ്ങൾ സ്റ്റേജിൽ ഉറപ്പാക്കണമെന്നും ലോക്ഭവൻ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികൾ ഉൾപ്പെടെയുള്ള മറ്റുള്ളവരെല്ലാം സദസ്സിലായിരിക്കും ഇരിക്കുക.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പന്തൽ നിർമാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ചടങ്ങിൽ വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ വിപുലമായ സൌകര്യങ്ങളാണ് ഒരുക്കുന്നത്. തുടക്കത്തിൽ 12000 പേർക്ക് പ്രവേശനം നൽകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും, തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പന്തലിന്റെ വിസ്തൃതി 50000 പേരെ ഉൾക്കൊള്ളാവുന്ന രീതിയിലേക്ക് വർധിപ്പിച്ചു. സാധാരണയുള്ളതിനേക്കാൾ വലിയ പന്തലാണ് ഇത്തവണ സജ്ജീകരിക്കുന്നത്.
ക്ഷണിക്കപ്പെട്ട അതിഥികൾക്കായി പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വശങ്ങളിലുള്ള ഗാലറികളിലും ആളുകൾക്ക് ചടങ്ങ് കാണാനായി പ്രത്യേക പന്തലുകൾ കെട്ടിയിട്ടുണ്ട്. ചടങ്ങ് തത്സമയം വീക്ഷിക്കുന്നതിനായി വലിയ എൽ സി ഡി സ്ക്രീനുകളും സ്റ്റേഡിയത്തിൽ സജ്ജീകരിക്കും. ചടങ്ങിനായുള്ള പാസുകൾ ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം,തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. വലിയ ജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.


