കോട്ടയം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ പ്രതിയുടെ കുത്തേറ്റ് ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മുറിവ് കൂടുതല്‍ ആഴത്തിലാക്കുകയാണ് മന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരുടെ പരിചയക്കുറവ് ആണെന്ന് ജനം വിലയിരുത്തും. എന്ത് പരിചയം വേണമെന്നാണ് അവര്‍ ഉദ്ദേശിച്ചത്. കുറേ കൂടി സൂക്ഷിച്ചു പ്രതികരിക്കുക. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിഞ്ഞ് പ്രതികരിക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
വന്ദനയുടെ മരണത്തിൽ മതാപിതാക്കൾ അതീവ ദുഃഖിതരാണ്. ഏക മകളുടെ നഷ്ടം നികത്താന്‍ കഴിയില്ല. ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായിട്ടുളളത്. അനാസ്ഥയെ മറയ്ക്കാന്‍ വേണ്ടിയുളള നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തില്‍ എഡിജിപി പറഞ്ഞത് ഒന്നും എഫ്ഐആറില്‍ പറഞ്ഞത് മറ്റൊന്നുമാണ്. പ്രതിയെ വാദിയായിട്ടാണ് കൊണ്ടുവന്നിരിക്കുന്നത്. വ്യാപകമായി ആക്രമണം നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെ പൊലീസ് പിടിച്ചുകൊണ്ടുവന്നത്. മയക്കുമരുന്നിന് അടിമയായി ഒരുപാട് ആക്രമണങ്ങള്‍ ചെയ്ത ഒരാളെയാണ് പൊലീസ് പിടികൂടിയത്. അയാളുടെ കൈ പോലും കെട്ടാതെയാണ് കൊണ്ടുവന്നത് എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ കുറിച്ച് നിയമസഭയില്‍ നിരവധി തവണ ഉന്നയിച്ചിരുന്നു. കേരളത്തിലെ ആശുപത്രികളിൽ ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാർ ജോലി ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഗൗരവം വേണം. സംഭവത്തെ പൊലീസ് ഉദ്യോഗസ്ഥർ ന്യായീകരിക്കുന്നത് വിചിത്രമായാണെന്നും സതീശൻ പറഞ്ഞു.