സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ദമായേക്കും. മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് സഭയ്ക്കകത്തും പുറത്തും ഒരുപോലെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജിയാവശ്യം മന്ത്രി നിരസിച്ച സാഹചര്യത്തില്‍ നിയമ നടപടി സ്വീകരിക്കുന്നതും പ്രതിപക്ഷത്തിന്റെ പരിഗണനയിലുണ്ട്.
സര്‍ക്കാരിനും ഭരണ മുന്നണിക്കുമെതിരെ പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമാണ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം. വിഷയം സഭയില്‍ ഇന്നലെ പ്രതിപക്ഷം ആയുധമാക്കിയില്ലെങ്കിലും ഇന്ന് അതാകില്ല സ്ഥിതി.
ഭരണഘടനയെ നിന്ദിച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം ശൂന്യവേളയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ചോദ്യോത്തര വേളയില്‍ത്തന്നെ പ്രതിഷേധമുയര്‍ത്താനുളള സാധ്യതയും തളളിക്കളയാനാകില്ല. ഇന്നലെ സജിചെറിയാന് സഭയില്‍ മറുപടി പറയവെ പ്രതിപക്ഷം മന്ത്രിയെ ബഹിഷ്കരിച്ചിരുന്നു. ആ ബഹിഷ്കരണം തുടര്‍ന്നേക്കും.
മന്ത്രിയുടെ പ്രസ്താവനയില്‍ ഭരണ മുന്നണിയിലെ സിപിഐക്കുളള എതിര്‍പ്പും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കും. വിഷയത്തില്‍ സിപിഐ മന്ത്രിമാരുടെ നിലപാടും സഭക്കുളളില്‍ പ്രതിപക്ഷം തേടും. രാജിവെക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ സാധ്യതയും പ്രതിപക്ഷം ആരായുന്നുണ്ട്. മന്ത്രിയുടെ വിശദീകരണം കോടതിയിലും നിലനില്‍ക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.
കോടതിയില്‍ പോയാല്‍ മന്ത്രിക്കും സര്‍ക്കാരിനും സിപിഎമ്മിനും ഒരുപോലെ തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷം പ്രതീക്ഷ പുലര്‍ത്തുന്നു. നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ക്ക് ശേഷമാകും യുഡിഎഫ് കോടതിയിലേക്ക് പോവുക. മന്ത്രിയുടെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയും ഇന്ന് സഭയില്‍ നിലപാട് വ്യക്തമാക്കിയേക്കും.