ലോകായുക്ത ഓര്‍ഡിനന്‍സിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ലോകായുക്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ആലോചനകള്‍ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കില്‍ എല്ലാവര്ക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഓര്‍ഡിനന്‍സിനെ തുടര്‍ന്ന് ഇടതു മുന്നണിയില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്. അതൃപ്തി പരസ്യമാക്കുമ്പോഴും ഓര്‍ഡിനന്‍സിന്റെ ഉള്ളടക്കത്തെ സിപിഐ നേതൃത്വം ചോദ്യം ചെയ്യുന്നില്ല. രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിന്റെ മാത്രം താല്പര്യമാണെന്ന നിലയിലേക്ക് കൂടി എത്തി.
ലോകായുക്തയെ അപ്രസക്തമാക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാന്‍ കെ.ടി ജലീലിന് അര്‍ഹതയില്ലെന്നായിരുന്നു ലോകായുക്ത സര്‍ക്കാരിനെ അറിയിച്ചത്. പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയില്‍ ചില അഴിച്ചു പണികള്‍ക്ക് സര്‍ക്കാര്‍ തയ്യാറായതും. ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ തല്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാന്‍ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാല്‍ മുഖ്യമന്ത്രിയോ ഗവര്‍ണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം.
ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നോതാവ് വിഡി സതീശനും രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ ലോകായുക്തയുടെ പല്ല് കൊഴിച്ചെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ കാര്യം തന്നെ അറിയിച്ചില്ലെന്ന് വിഡി സതീശന് വ്യക്തമാക്കി.