ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാര്‍ത്ത തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്. ഇപി കേന്ദ്രകമ്മിറ്റിയംഗമാണ്, പാര്‍ട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണ് എന്ന് പി ജയരാജന് പറഞ്ഞു. ഇപി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയില്‍ സാമ്പത്തിക ആരോപണം ഉയര്‍ന്നത് വ്യാജ വാര്ത്തയാണോയെന്ന ചോദ്യത്തിന്, പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
‘ഇ.പി ജയരാജന് സമ്മുന്നതനായ നേതാവാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അകത്ത് പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കാനും ഈ പാര്‍ട്ടിയുടെ ആത്മശുദ്ധി നിലനിര്‍ത്ത തക്ക നിലയിലുള്ള പ്രവണതകള്‍ക്ക് വേണ്ടിയുള്ള നല്ല നടപടികള്‍ക്കായുള്ള തെറ്റ് തിരുത്തല്‍ രേഖയാണ് അവതരിപ്പിച്ചത്’- ഇ.പി ജയരാജന് പറഞ്ഞു. എന്നാല്‍ വാര്‍ത്ത വ്യാജമാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പി.ജയരാജന് നല്‍കിയില്ല.
പാര്‍ട്ടി വലതുപക്ഷ നയത്തിലേക്ക് പോകുന്നുവെന്ന യാതൊരു ചര്‍ച്ചയും സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്നും പി ജയരാജന് പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്ന് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് യോഗത്തില്‍ പി.ജയരാജന് പറഞ്ഞു.
ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദന് തള്ളിയില്ല. ആരോപണം എഴുതി നല്കാന് പി ജയരാജന് നിര്‍ദ്ദേശം നല്കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി.