പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്ക് കേരളത്തിലെ ഇടതുസര്‍ക്കാറും ഒരുപോലെ ഉത്തരവാദിയാണെന്ന് ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഹര്‍ത്താല്‍ ദിനം കേരളത്തില്‍ കറുത്ത ദിനമായിരുന്നു. ജനങ്ങള്‍ തടവിലായി. നൂറ്കണക്കിന് വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കാട്ടാളത്ത ആക്രമണമാണ് പോപ്പുലര്‍ഫ്രണ്ട് നടത്തിയത്. ഇതിനെല്ലാം സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം. പല സംസ്ഥാനങ്ങളിലേയും പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡും അറസ്റ്റും നടന്നു. എന്നാല്‍ കേരളത്തില്‍ മാത്രമാണ് ഹര്‍ത്താലും ആക്രമണങ്ങളുമുണ്ടായത്. ജനങ്ങളുടെ ജീവന് മതിയായ സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മും പോപ്പുലര്‍ഫ്രണ്ടും പരസ്പരം സഹായിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ സി.പി.എമ്മിന് പോപ്പുലര്‍ഫ്രണ്ടിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. സി.പി.എം എം.പി. എ.എം. ആരിഫിന്റെ പ്രസ്താവന പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുന്നതാണ്. ഏകപക്ഷീയമായ ആക്രമണമെന്ന് പറയാന്‍ അദ്ദേഹം കോടതിയാണോ. സി.പി.എം ആ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുമില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണങ്ങളെ സി.പി.എമ്മും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞിട്ടില്ല. പോപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ എന്താണ് മടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം. തെരഞ്ഞെടുപ്പില്‍ കെ. സുധാകരനും പോപ്പുലര്‍ഫ്രണ്ട് സഹായം ലഭിച്ചിട്ടുണ്ട്. എന്‍.ഐ.എ അക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതിന്റെ ഫലമായി മാവോയിസ്റ്റ് പ്രവര്‍ത്തനം വളരെക്കുറഞ്ഞു. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന പ്രചാരണം തെറ്റാണ് തീവ്രവാദികള്‍ക്കെതിരെയുള്ള നടപടിയാണിത്. ന്യൂനപക്ഷങ്ങളെല്ലാം തീവ്രവാദികളാണെന്ന നിലപാട് ബി.ജെ.പിക്കില്ല. യു.പി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ മിക്ക നഗരങ്ങളിലും ബോംബ് സ്ഫോടനങ്ങള്‍ നിത്യസംഭവമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്ഫോടനം പോലുമുണ്ടാകാത്തത് മോദിസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമാണ്.
കോണ്‍ഗ്രസിന്റെ പദയാത്രയില്‍ ഒരു സന്ദേശവും ഇല്ല. ഇന്ത്യ നേരത്തെ തന്നെ ഒന്നാണ്. പലരെയും കാണാന്‍ രാഹുല്‍ഗാന്ധിക്ക് സമയമില്ല. നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് ക്രൈസ്തവരുടെ ആശങ്ക പങ്കുവച്ച പാലാ ബിഷപിനെ കാണാന്‍ പോലും സമയമില്ല. കേരളത്തില്‍ കഴിഞ്ഞ 11 മാസത്തിനിടെ പോപ്പുലര്‍ഫ്രണ്ട് കൊലപ്പെടുത്തിയ 11 പേരില്‍ ഏഴ് പേരും ബി.ജെ.പി -ആര്.എസ്.എസ് പ്രവര്‍ത്തകരാണ്. ആര്.എസ്.എസ് സമാധനപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.