ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ തള്ളി അണ്ണാ ഡിഎംകെ മുന്‍ നേതാവ് വികെ ശശികല. അറുമുഖസാമി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി ശശികല പറഞ്ഞു. ജയലളിതയുടെ ചികിത്സയില്‍ ഒരിക്കലും താന്‍ ഇടപെട്ടിട്ടില്ലെന്ന് ശശികല പറയുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നേരിടാന്‍ തയ്യാറാണ്. ജയലളിതയെ വിദേശചികിത്സക്ക് കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ല. ചികിത്സയുടെ കാര്യങ്ങളെല്ലാം മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ശശികല പറഞ്ഞു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിശോധിച്ച അറുമുഖസ്വാമി കമ്മീഷന് റിപ്പോര്‍ട്ടില്‍ ശശികലയ്ക്കെതിരെ കണ്ടെത്തലുകള്‍ ഉണ്ടായിരുന്നു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 മുതല്‍ ജയലളിതയും ശശികലയും നല്ല ബന്ധത്തിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ എല്ലാം രഹസ്യമാക്കി വച്ചു.
ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികിത്സ ലഭ്യമാക്കിയില്ല. ചികിത്സാ കാലയളവിനിടെ എയിംസിലെ മെഡിക്കല്‍ സംഘം അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചെങ്കിലും ജയലളിതയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ, ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ട്. ജയലളിതയുടെ മരണ സമയം സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. മരണം സംഭവിച്ച് ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജയലളിത 2015 ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, ഡിസംബര്‍ നാലിന് ഉച്ചക്ക് ശേഷം മൂന്നിനും 3.30നും ഇടയിലാകാം മരണമെന്നാണ് തെളിവുകളുടെയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാല് പ്രമുഖര്‍ക്കെതിരെ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ശശികല, ഡോ.ശിവകുമാര്‍, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണന്, മുന്‍ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കമ്മീഷന് നിര്‍ദേശിക്കുന്നത്. കൂടാതെ, ജയലളിതയുടെ മരണസമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.രാമമോഹന റെഡ്ഡിക്കെതിരെയും റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങളുണ്ട്.