തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ഏറ്റെടുത്തു. പുലര്‍ച്ച പന്ത്രണ്ട് മണിക്കായിരുന്നു സംസ്ഥാനത്തെ ആദ്യ വിമാനത്താവളം അദാനിക്ക് കൈമാറിയത്. വിമാനത്താവളത്തിന്റെ പേര് അദാനി ഗ്രൂപ്പ് മാറ്റിയില്ല. കൈമാറ്റത്തിന് പിന്നാലെ ദൈവത്തിന്റെ നാട്ടിലേക്ക് നിങ്ങളെ വരവേല്‍ക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം വികസനമെന്ന് വലിയ സ്വപ്നവുമായാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്. ഏറ്റെടുക്കലിന്റെ ഭാഗമായി വിമാനത്താവളം ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. 12 മണിക്ക് രാജ്യാന്തര ടെര്‍മിനലില്‍ എയര്‍പോര്‍ട്ട് ഡയറക്ടറില്‍ സി വി രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവു ചുമതലയേറ്റെടുത്തു. രേഖകളുടെ കൈമാറ്റം മാത്രമായിരുന്നു മുഖ്യ ചടങ്ങ്. തുടര്‍ന്ന് രാജ്യാന്തര ടെര്‍മിനലിലെ വേദിയില്‍ കലാപരിപാടികളും അരങ്ങേറി.
ഏറ്റെടുക്കലിന് മുന്‍പായി ഇന്നലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദാനി ഗ്രൂപ്പ് പ്രത്യേക പൂജ നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. അന്‍പതു വര്‍ഷത്തേക്ക് അദാനി എറ്റെടുത്തെങ്കിലും കസ്റ്റംസും, എയര്‍ട്രാഫിക്കും, സുരക്ഷയും കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തായായെങ്കിലും മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്. 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് കരാര്‍. വിമാനത്താവളം അദാനിഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തിയതോടെ, എയര്‍പോര്‍ട്ട് ഡയറക്ടര്‍ പദവി ഇല്ലാതായി. ചീഫ് എയര്‍പോര്‍ട്ട് ഓഫിസറാകും ഇനി മുതല്‍ വിമാനത്തവളത്തിലെ ഉന്നത അധികാരി. ആന്ധ്ര സ്വദേശിയായ ജി. മധുസൂദനറാവുവിനെയാണ് ഈ പദവിയില്‍ അദാനി ഗ്രൂപ്പ് നിയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തേക്ക് പരമാവധി വിമാനങ്ങള്‍ എത്തിച്ച് മാത്രമേ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനാവൂ. ആ നേട്ടം അദാനിക്ക് സാധ്യമാകുമോ എന്ന് വരും വര്‍ഷങ്ങളിലേ വ്യക്തമാകൂ.