കൊച്ചി: സോളാര്‍ കേസിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വിവാദകത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഈ കത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്നും ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. 2016ലും 2021ലും കത്തിന്റെയും സോളാര്‍ വെളിപ്പെടുത്തലുകളുടേയും ഗുണം ഇടതുപക്ഷത്തിന് ലഭിച്ചുവെന്നും നന്ദകുുമാര്‍ പറഞ്ഞു. കത്ത് നിയമസഭയില്‍ എത്തിക്കാനും പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ട് യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാരുടെ ദൂതന്മാര് സമീപിച്ചിരുന്നുവെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി.
നന്ദകുമാര്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങിപോകാന്‍ പറഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞതിനെയും അദ്ദേഹം നിഷേധിച്ചു. തന്നോട് പിണറായി കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാര്‍ വ്യക്തമാക്കി.
നന്ദകുമാര്‍ പറഞ്ഞത്
‘2016 ഫെബ്രുവരിയില്‍ സോളാര്‍ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വിഎസ് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ശരണ്യ മനോജിനെ ബന്ധപ്പെട്ടു. അദ്ദേഹം പരാതിക്കാരി എഴുതിയെന്ന് പറയുന്ന ഒരു ഡസനോളം കത്തുകള്‍ നല്കി. അത് ഞാന്‍ വിഎസിന് നല്കി. തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 തിരഞ്ഞെടുപ്പ് സമയത്താണ് ഞാന്‍ പിണറായിയുമായി ചര്‍ച്ച നടത്തിയത്. കടക്ക് പുറത്തെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല.
അതിന് ശേഷമാണ് കത്ത് ഞാന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കിയത്. കത്തിനായി പരാതിക്കാരി 1.25 ലക്ഷം രൂപ കൈപ്പറ്റി. ശരണ്യമനോജിനൊപ്പമെത്തിയാണ് പരാതിക്കാരി പണം വാങ്ങിയത്. ബെന്നി ബെഹാനാനും തമ്പാനൂര്‍ രവിയും 50000 രൂപ നല്‍കാമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ നിര്‍ത്തി കഷ്ടപ്പെടുത്തി. അമ്മയ്ക്കുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് പണം എന്ന് പറഞ്ഞതുകൊണ്ടാണ് തുക കൈമാറിയത്. അതിനപ്പുറം ഒരു സാമ്പത്തിക ഇടപാടും നടന്നിട്ടില്ല’ നന്ദകുമാര്‍ പറഞ്ഞു.
പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പോയിരുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണവും ദല്ലാള്‍ നന്ദകുമാര്‍ തള്ളികളഞ്ഞു.