തൃശൂര്‍: പൂര നഗരിയെ ഇളക്കിമറിച്ച് വിസ്മയം തീര്‍ത്ത വെടിക്കെട്ട് ശ്രദ്ധേയമായി. പുലര്‍ച്ചെ 4.31ന് തിരുവമ്പാടി വിഭാഗവും പിന്നാലെ 5.11ന് പാറമേക്കാവ് വിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തി. തേക്കിന്‍കാട് മൈതാനത്തിന് മുകളിലെ ആകാശം വര്‍ണ വിസ്മയങ്ങള്‍ കൊണ്ട് പ്രകാശപൂരിതമായി.
വൈകുന്നേരം കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികള്‍. മഴ മാറി നിന്നത് ദേവസ്വങ്ങള്‍ക്കും വെടിക്കെട്ട് പ്രേമികള്‍ക്കും ആശ്വാസമായി.
ഓലയില്‍നിന്ന് തുടങ്ങി, പടര്‍ന്നു പന്തലിച്ച് ഗുണ്ട്, ഡൈന, കുഴിമിന്നല്‍ തുടങ്ങിയവയുടെ ശക്തിയില്‍ ആകാശമൊരു അഗ്നിഗോളമായി മാറി. സ്പെഷ്യല്‍ ഇനങ്ങളോടൊപ്പം പരമ്പരാഗത ശൈലിക്ക് ഊന്നല്‍ നല്‍കിയാണ് ഇരുകൂട്ടരും അമിട്ടുകള്‍ ഒരുക്കിയത്.
പകല്‍പൂരത്തില്‍ ഇരുവിഭാഗവും ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് കൊടിയിറങ്ങും. പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും തെക്കോട്ടിറക്കത്തിന് ശേഷമാണ് കുടമാറ്റം നടന്നത്. മുപ്പത് ഗജവീരന്മാരാണ് കുടമാറ്റത്തിന് അണിനിരന്നത്.
ഇന്നലെ രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുന്നാഥന്റെ സന്നിധിയിലേക്ക് ആദ്യമെത്തിയത്. പിന്നീട് മറ്റ് ഏഴ് ഘടകപൂരങ്ങളും ക്രമത്തില്‍ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ഘടകപൂരങ്ങളെത്തിയത്.