ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളിലും നുഴഞ്ഞുകയറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. ഇന്റലിജന്‍സ് ബ്യൂറോ, സി.ബി.ഐ, നാര്‍കോട്ടിക് സെല്‍ തുടങ്ങിയ 10 ഏജന്‍സികള്‍ക്കാണ് അനുമതി. ആഭ്യന്തര മന്ത്രാലയത്തിന്റേതായാണ് വിവാദ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീകോടതി ഉത്തരവിനെതിരെയുള്ള ന?ഗ്നമായ ലംഘനമാണ് പുതിയ ഉത്തരവ്.
ഐ.ബി, സി.ബി.ഐ, എന്‍.ഐ.എ, കാബിനറ്റ് സെക്രടേറിയറ്റ്, ഡയറക്ടറേട് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്(ജമ്മു കാശ്മീര്‍, നോര്‍ത്ത് ഈസ്റ്റ്), നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേട്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്, ഡയറക്ടറേട് ഓഫ് റെവന്യൂ ഇന്റലിജന്‍സ്, ഡല്‍ഹി കമ്മീഷണര്‍ എന്നീ അന്വഷണ ഏജന്‍സികള്‍ക്കാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് സര്‍ക്കാറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ ഏത് കമ്പ്യൂട്ടര്‍-മൊബൈല്‍ ഫോണുകളിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനോ പിടിച്ചെടുക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുണ്ടാകും. എന്നാല്‍ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പൌരന്മാരെയെല്ലാം ക്രിമിനലുകളായി കാണുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് വിമര്‍ശിച്ച സി.പി.എം നേതാവ് സിതാറാം യെച്ചൂരി, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൂടി ഒളിഞ്ഞു നോക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും കുറ്റപ്പെടുത്തി.

